ഡൽഹി സർവകലാശാല വിദ്യാർത്ഥിനിയുടെ തടങ്കൽ റദ്ദാക്കി അലഹബാദ് ഹൈക്കോടതി , 5 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്


5, September, 2026
Updated on 5, September, 2026 0


അലഹബാദ്: തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ഡൽഹി സർവകലാശാല വിദ്യാർഥിനിയും ആക്ടിവിസ്റ്റുമായ ആകൃതി ചൗധരിക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി അഞ്ചു മാസത്തോളം തടവിലിട്ട നടപടി റദ്ദാക്കി അലഹബാദ് ഹൈക്കോടതി. പോലീസും ജില്ലാ ഭരണകൂടവും ഉന്നയിച്ച വാദങ്ങൾ പച്ചക്കള്ളവും കെട്ടിച്ചമച്ച കഥയുമാണെന്ന് കോടതി രൂക്ഷമായി വിമർശിച്ചു. അനധികൃത തടങ്കലിൽ പാർപ്പിച്ചതിലൂടെ വ്യക്തിസ്വാതന്ത്ര്യം ഹനിച്ചതിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ ആകൃതിക്ക് നൽകണമെന്നും, ഈ തുക നടപടിക്ക് അംഗീകാരം നൽകിയ നോയിഡ ജില്ലാ മജിസ്ട്രേറ്റ് (ഗൗതം ബുദ്ധ നഗർ ഡിഎം)മേധാ രൂപത്തിന്റെ ശമ്പളത്തിൽനിന്ന് ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ മകളാണ് നോയിഡ ഡിഎം മേധാ രൂപം.ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് അചൽ സച്ച്ദേവ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനാ തത്വങ്ങളെ കാറ്റിൽപ്പറത്തി ഭരണകൂടവും പോലീസും ചേർന്ന് സ്വേച്ഛാപരമായും കൃത്യമായ തെളിവുകളില്ലാതെയും പൗരന്മാർക്ക് മേൽ കരിനിയമങ്ങൾ ചുമത്തുന്നതിനെതിരെയുള്ള ശക്തമായ താക്കീതാണ് കോടതിയുടെ ഈ ഇടപെടൽ.


കെട്ടിച്ചമച്ച കഥയെന്ന് ഹൈക്കോടതി വിമർശനം


ആക്ടിവിസ്റ്റും ചരിത്ര ബിരുദധാരിയുമായ ആകൃതി ചൗധരിയെ 2026 ഏപ്രിൽ 11നാണ് നോയിഡ പോലീസ് ബൊട്ടാണിക്കൽ ഗാർഡൻ മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മെയ് മാസത്തിൽ ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി ജയിലിൽ അടയ്ക്കുകയായിരുന്നു. നോയിഡയിലെ വ്യവസായ മേഖലയിൽ തൊഴിലാളികൾ നടത്തിയ വേതന വർധന സമരത്തിൽ അക്രമം അഴിച്ചുവിട്ടു, കല്ലേറു നടത്തി, പൊതുമുതൽ നശിപ്പിക്കാൻ പ്രേരിപ്പിച്ചു എന്നതായിരുന്നു പോലീസ് ആരോപണം.എന്നാൽ കേസ് പരിഗണിച്ച കോടതി, ഉത്തർപ്രദേശ് സർക്കാരിനോടും പോലീസിനോടും ഉന്നയിച്ച ആരോപണങ്ങൾക്ക് ആധാരമായ ഡിജിറ്റൽ അല്ലെങ്കിൽ വീഡിയോ തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. അക്രമ സംഭവങ്ങളിൽ ആകൃതി പങ്കാളിയായതിനോ അക്രമത്തിന് ആഹ്വാനം നൽകിയതിനോ യാതൊരുവിധ തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഏപ്രിൽ 11ന് ആകൃതി കസ്റ്റഡിയിലാകുമ്പോൾ പ്രദേശത്ത് യാതൊരുവിധ അക്രമങ്ങളും നടന്നിരുന്നില്ലെന്ന് കോടതി രേഖകളിൽ നിന്ന് കണ്ടെത്തി. ഏപ്രിൽ 13നാണ് നോയിഡയിൽ അക്രമ സംഭവങ്ങൾ ഉണ്ടായത്. രണ്ടു ദിവസം മുൻപ് കസ്റ്റഡിയിലായ ഒരാൾ പിന്നീട് നടക്കുന്ന സംഭവങ്ങൾക്ക് എങ്ങനെ കാരണക്കാരിയാകും എന്ന് ആരാഞ്ഞ ഡിവിഷൻ ബെഞ്ച്, ഭരണകൂടത്തിന്റേത് മുൻകൂട്ടി തട്ടിക്കൂട്ടിയ തിരക്കഥയാണെന്ന് ചൂണ്ടിക്കാട്ടി.ഉദ്യോഗസ്ഥ തലത്തിൽ അധികാര ദുർവിനിയോഗം നടക്കുമ്പോൾ സാധാരണയായി സർക്കാർ ഖജനാവിൽ നിന്നാണ് നഷ്ടപരിഹാരം നൽകുന്നത്. എന്നാൽ ഇവിടെ ഒരു വ്യക്തിയെ കാരണമില്ലാതെ മാസങ്ങളോളം ജയിലിലിട്ട ക്രൂരതയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്ക് നേരിട്ട് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ജില്ലാ ഭരണകൂടത്തിന്റെ മേധാവിയെന്ന നിലയിൽ യാതൊരു പരിശോധനയുമില്ലാതെ എൻഎസ്എ ചുമത്താൻ ഉത്തരവിട്ട നോയിഡ ഡിഎം മേധാ രൂപത്തിൽനിന്നാണ് അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കേണ്ടത്.ഡിഎമ്മിന്റെ ശമ്പളത്തിൽനിന്ന് തുക ഈടാക്കി ആകൃതി ചൗധരിക്ക് കൈമാറാൻ നിർദേശിച്ച കോടതി, സ്വേച്ഛാപരമായ ഇത്തരം ഉത്തരവുകൾ ഉദ്യോഗസ്ഥർ നൽകിയാൽ അതിന്റെ പ്രത്യാഘാതം അവർ നേരിട്ട് അനുഭവിക്കേണ്ടി വരുമെന്ന സന്ദേശമാണ് നൽകിയിരിക്കുന്നത്.തൊഴിലാളി സമരവും തുടർന്നുള്ള പോലീസ് നടപടിയുംനോയിഡയിലെ വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കുറഞ്ഞ വേതനവും ജീവനക്കാരുടെ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഉയർന്നുവന്ന പ്രക്ഷോഭമാണ് പോലീസിന്റെയും ഭരണകൂടത്തിന്റെയും പകപോക്കലിലേക്ക് നീങ്ങിയത്.


















































Feedback and suggestions