30, June, 2026
Updated on 30, June, 2026 1
ലഖ്‌നൗ : ഉത്തർപ്രദേശ് നിയമസഭയിൽ സമാജ്‌വാദി പാർട്ടിയുടെ ചീഫ് വിപ്പും (Chief Whip) മുതിർന്ന നേതാവുമായ കമാൽ അക്തർ സ്ഥാനം രാജിവെച്ചു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ നിർദ്ദേശപ്രകാരമാണ് താൻ രാജിവെച്ചതെന്ന് വ്യക്തമാക്കിയെങ്കിലും, മൊറാദാബാദിൽ നിന്നുള്ള എസ്‌പി എംപി രുചി വീരയുമായി കുറച്ചുനാളായി നിലനിൽക്കുന്ന കടുത്ത ആഭ്യന്തര ഭിന്നതയാണ് രാജിവെക്കലിലേക്ക് നയിച്ചതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മുൻപ് ചീഫ് വിപ്പായിരുന്ന മനോജ് പാണ്ഡെ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് മുരാദാബാദിലെ കാന്ത് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ കമാൽ അക്തറിനെ അഖിലേഷ് യാദവ് ഈ സുപ്രധാന പദവി ഏൽപ്പിച്ചിരുന്നത്.പാർട്ടിയിലെ രണ്ട് പ്രമുഖ മുസ്ലിം നേതാക്കൾ തമ്മിലുള്ള ചേരിപ്പോര് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉത്തർപ്രദേശിൽ വലിയ ചർച്ചകൾക്കാണ് വഴി വച്ചിട്ടുള്ളത്. സമാജ്‌വാദി പാർട്ടിയുടെ മുഖ്യ രാഷ്ട്രീയ തന്ത്രമായ 'പിഡിഎ' (Backward, Dalit, Minority) യോഗത്തിലേക്ക് തന്നെ ക്ഷണിക്കാതിരുന്നതും അവഗണിച്ചതുമാണ് എംപി രുചി വീരയെ ചൊടിപ്പിച്ചത്. ഇതിന് പിന്നിൽ കമാൽ അക്തറാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി രുചി വീര ലഖ്‌നൗവിൽ ക്യാമ്പ് ചെയ്യുകയും അഖിലേഷ് യാദവിനെ നേരിട്ട് കണ്ട് കമാൽ അക്തറിനെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൊറാദാബാദ് സിറ്റി സീറ്റിൽ നിന്ന് സ്വന്തം മകൾ സ്വാതി വീരയെ മത്സരിപ്പിക്കാൻ രുചി വീര നടത്തുന്ന 'പ്രഷർ പൊളിറ്റിക്സ്' ആണ് ഇതെന്നായിരുന്നു കമാൽ അക്തറിന്റെ മറുവാദം. പാർട്ടിയുടെ സാധാരണ പ്രവർത്തകരെ ബലിനൽകാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രുചി വീരയുടെ ശക്തമായ സമ്മർദ്ദത്തിന് വഴങ്ങി കമാൽ അക്തറോട് സ്ഥാനം ഒഴിയാൻ അഖിലേഷ് യാദവ് ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മുലായം സിംഗ് യാദവിന്റെ കാലം മുതൽ പാർട്ടിയുടെ വിശ്വസ്തനായ കമാൽ അക്തറിനെ പദവിയിൽ നിന്ന് മാറ്റിയതിനെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമായിട്ടുണ്ട്.