ഇന്ത്യ സഖ്യം വിട്ടു; ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ മൂന്നാം മുന്നണി രൂപീകരിക്കാന്‍ ഡിഎംകെ


9, June, 2026
Updated on 9, June, 2026 4


ചെന്നൈ: കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യം വിട്ടതിനു പിന്നാലെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് ദേശീത തലത്തില്‍ മൂന്നാമതൊരു മുന്നണി രൂപീകരിക്കാനുള്ള നീക്കം ഡിഎംകെ ആരംഭിച്ചു. ബിജെപി വിരുദ്ധ, കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളുള്ള പ്രാദേശിക പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവരാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ പാര്‍ട്ടികളുമായി ചര്‍ച്ച ആരംഭിച്ചതായാണ് ഡിഎംകെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കൊല്ലം നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇന്ത്യ മുന്നണി വിടാന്‍ ഡിഎംകെ തീരുമാനിച്ചിരുന്നുവെന്നും വിവരമുണ്ട്. തെരഞ്ഞെടുപ്പ് ഫലമെന്തായാലും സംസ്ഥാനത്ത് സഖ്യം തുടരാന്‍ സാധ്യതയില്ലായിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ സഖ്യം പൂര്‍ണമായും ഇല്ലാതായി. ദേശീയതലത്തില്‍ മുന്നണി രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജരിവാള്‍, ആര്‍ജെഡിയുടെ തേജസ്വി യാദവ് എന്നിവരുമായി ഡിഎംകെ ചര്‍ച്ച നടത്തിയിരുന്നുവെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.ഇതിനു പുറമെ പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, ബിഹാറിലെ ആര്‍ജെഡി പാര്‍ട്ടികളുമായും ചര്‍ച്ച സജീവമാണ്. ഈ പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുകയാണ്. കൂടാതെ ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. നിലവില്‍ ബിജെപിക്കെതിരെ പ്രാദേശിക പാര്‍ട്ടികള്‍ തനിയെയാണ് പോരാടുന്നത്. എന്നാല്‍ എല്ലാവരും ഒന്നിക്കുന്ന മൂന്നാം മുന്നണി വൈകാതെ വന്നേക്കും.തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന ഇന്ത്യ മുന്നണി യോഗത്തില്‍ നിന്ന് ഡിഎംകെ വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയില്‍ തങ്ങളില്ലെന്ന് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ മുന്നണി യോഗത്തിലും കോണ്‍ഗ്രസിന്റ നിലപാടിനെ എതിര്‍ത്ത് സഖ്യകക്ഷികളായ വിസികെയും സിപിഎമ്മും രംഗത്തെത്തിയിരുന്നു.കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയാണെന്ന് വിസികെ നേതാവ് തോല്‍ തിരുമവലവന്‍ യോഗത്തില്‍ പറഞ്ഞു. സിപിഎമ്മിനെയും തൃണമൂലിനെയും ഡിഎംകെയെയും അതത് സംസ്ഥാനങ്ങളില്‍ കടന്നാക്രമിക്കുന്നതു വഴി ഗുണം കിട്ടുന്നത് മറ്റ് കക്ഷികള്‍ക്കാണ്. അത് നല്ലതല്ല. ഐക്യം ശക്തിപ്പെടുത്താനുള്ള സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കണമെന്നും വിസികെ നേതാവ് ആവശ്യപ്പെട്ടു.ബിജെപിക്കെതിരെ രൂപീകരിച്ച മുന്നണിയുടെ നേതാക്കള്‍ കേരളത്തിലെത്തുമ്പോള്‍ നിലപാട് മറക്കുന്നുവെന്ന് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തിയാല്‍ സിപിഎമ്മിന് ബിജെപിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെയൊരു നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ നമ്മള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും ബ്രിട്ടാസ് ചോദിച്ചു.




Feedback and suggestions