അമേരിക്കൻ സൈനിക താവളം തകർത്തെന്ന് ഐആർജിസി ; ആക്രമണം കുവൈറ്റിലെന്ന് സൂചന


1, June, 2026
Updated on 1, June, 2026 5



ടെഹ്റാൻ : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വിതച്ചുകൊണ്ട് പരസ്പര ആക്രമണവുമായി യുഎസ് ഇറാനും. തങ്ങളുടെ ഭൂപ്രദേശത്തിന് നേരെ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യം ഉപയോഗിച്ച വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ അവകാശപ്പെട്ടു. എന്നാൽ ഏത് രാജ്യത്തെ യുഎസ് താവളമാണ് ആക്രമിച്ചതെന്ന് കൃത്യമായി വ്യക്തമാക്കാൻ ഇറാൻ തയ്യാറായിട്ടില്ല. അതേസമയം, കുവൈറ്റിലെ അമേരിക്കൻ താവളത്തിന് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത് എന്നാണ് സൂചന.


ഇറാന്റെ നിയന്ത്രണത്തിലുള്ള സിരിക് ദ്വീപിലെ റഡാറിനും ആശയവിനിമയ ടവറിനും നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് തങ്ങളുടെ എയ്‌റോസ്‌പേസ് ഫോഴ്‌സ് തിരിച്ചടി നൽകിയതെന്ന് ഐആർജിസി പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കൻ ഭീകരസേന ആക്രമണത്തിനായി പുറപ്പെട്ട അതേ താവളത്തെ തന്നെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ഇത് ശത്രുക്കൾക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്നും ഇറാൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റിലെയും ഖത്തറിലെയും യുഎസ് താവളങ്ങൾക്ക് നേരെ സമാനമായ മിസൈൽ, ഡ്രോൺ നീക്കങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, ഇപ്പോഴത്തെ ആക്രമണത്തിന്റെ കൃത്യമായ ലൊക്കേഷൻ പുറത്തുവിടാൻ ഇരുപക്ഷവും തയ്യാറായിട്ടില്ല. ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കുവൈറ്റ് തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം സജീവമാക്കിയതായി കുവൈറ്റ് സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.




Feedback and suggestions