29, April, 2026
Updated on 29, April, 2026 2
വാഷിംഗ്ടൺ : യുഎസ് നാവികസേനാംഗങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഇറാൻ ബന്ധമുള്ള ഹാക്കർമാർ. മധ്യപൂർവേഷ്യയിൽ നിലയുറപ്പിച്ചിരിക്കുന്ന രണ്ടായിരത്തിലധികം അമേരിക്കൻ മറീനുകളുടെ സെൻസിറ്റീവ് ഡാറ്റ പുറത്തുവിട്ടതായി അവകാശപ്പെട്ട് ഇറാൻ ബന്ധമുള്ള ഹാക്കർ ഗ്രൂപ്പ് രംഗത്തെത്തി. 'ഹന്ദാല' എന്നറിയപ്പെടുന്ന ഹാക്കിംഗ് ഗ്രൂപ്പാണ് ഈ സൈബർ ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ കാണുന്നത്.സംഭവത്തിൽ പെന്റഗൺ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈനികരുടെ പൂർണ്ണനാമങ്ങൾ, വീട്ടുപേരുകൾ, ലൊക്കേഷനുകൾ, ഫോൺ നമ്പറുകൾ, സൈനികരുടെ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, അവരുടെ ദൈനംദിന ദിനചര്യകളും സ്വഭാവരീതികളും, പേർഷ്യൻ ഗൾഫിലെ അവരുടെ സൈനിക ചുമതലകളെക്കുറിച്ചുള്ള ഡാറ്റ എന്നിവ തങ്ങൾക്ക് ലഭിച്ചതായാണ് ഇറാൻ അനുകൂല ഹാക്കർമാർ വെളിപ്പെടുത്തിയിരിക്കുന്നത്. ബഹ്‌റൈനിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും നിലയുറപ്പിച്ചിരിക്കുന്ന യുഎസ് നാവികർക്ക് അവരുടെ വ്യക്തിഗത വാട്സ്ആപ്പ് നമ്പറുകളിലേക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.