28, April, 2026
Updated on 28, April, 2026 65
അമേരിക്കയുടെ ശക്തമായ ഉപരോധത്തെത്തുടർന്ന് ഇറാനിൽ ഉടൻ തന്നെ കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകി. ഇറാനിയൻ തുറമുഖങ്ങൾക്കും എണ്ണ വ്യവസായത്തിനും മേൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ കാരണം ഇറാന്റെ എണ്ണ ഉൽപ്പാദനം വൈകാതെ തകരുമെന്നും പമ്പിംഗ് നിലയ്ക്കുമെന്നും അദ്ദേഹം ഏപ്രിൽ 27 ന് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, ഇറാനിയൻ തുറമുഖങ്ങളിലേക്ക് വരുന്ന കപ്പലുകളോട് തിരിച്ചുപോകാൻ അമേരിക്കൻ സേന ഉത്തരവിട്ടിട്ടുണ്ട്. ഇറാനെ സാമ്പത്തികമായി പൂർണ്ണമായും ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഇറാനിയൻ എയർലൈനുകളുമായി സഹകരിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്കെതിരെയും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. ഉപരോധിക്കപ്പെട്ട വിമാനക്കമ്പനികൾക്ക് ജെറ്റ് ഇന്ധനം, കാറ്ററിംഗ്, അറ്റകുറ്റപ്പണികൾ തുടങ്ങിയ സേവനങ്ങൾ നൽകുന്ന മൂന്നാം കക്ഷികൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് ബെസെന്റ് മുന്നറിയിപ്പ് നൽകി.ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നേതാക്കളെ അതിശക്തമായ ഭാഷയിൽ വിമർശിച്ച ബെസെന്റ്, രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ചയുടെ ആഴം വ്യക്തമാക്കുന്ന പ്രസ്താവനയാണ് നടത്തിയത്. വിദേശ രാജ്യങ്ങൾ തങ്ങളുടെ അധികാരപരിധിയിലുള്ള കമ്പനികൾ ഇറാനുമായി ബിസിനസ് നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും, ഇറാനിയൻ സ്ഥാപനങ്ങളെ സഹായിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ അമേരിക്ക മടിക്കില്ലെന്നും അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.