സമാധാനത്തിന്റെ പന്ത് ഇറാന്റെ കോര്‍ട്ടില്‍: ഇനി കാര്യങ്ങള്‍ ഇറാനു തീരുമാനിക്കാമെന്നു വാന്‍സ്


14, April, 2026
Updated on 14, April, 2026 25


വാഷിംഗ്ടണ്‍: ഇറാന്‍ – അമേരിക്ക സംഘര്‍ഷം അവസാനിപ്പിക്കാനായി നടത്തിയ സമാധാന ചര്‍ച്ചയെ തുടര്‍ന്ന് പുതിയ പ്രതികരണവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. നിലവിലെ പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പി ക്കാനുള്ള അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ഇറാനാണ്. പന്ത് ഇപ്പോള്‍ അവരുടെ കോര്‍ട്ടിലാണ്. ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചകള്‍ അന്തിമ തീരുമാനമായില്ലെങ്കിലും ചര്‍ച്ചകളുടെ വാതിലുകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വാന്‍സ് പറഞ്ഞു.ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കഴിഞ്ഞ വാരന്ത്യത്തില്‍ പാകിസ്താനിലെത്തിയ വാന്‍സ് ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിട യിലാണ് ഇനി ഇറാന്റെ തീരുമാനമായിരിക്കും കാര്യങ്ങള്‍ നിശ്ചയിക്കുകയെന്ന് അദ്ദേഹം പറഞ്ഞത്. ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചയില്‍ അന്താരാഷ്ട്ര എണ്ണക്കടത്തിന് നിര്‍ണ്ണായകമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുള്‍പ്പെടെയുള്ള അമേരിക്കയുടെ മുന്‍ഗണനകള്‍ വ്യക്തമാക്കാന്‍ ഈ കൂടിക്കാഴ്ച സഹായിച്ചതായും വാന്‍സ് പറഞ്ഞു.എല്ലാം തെറ്റായിപ്പോയി എന്ന് ഞാന്‍ പറയില്ല. ചില നല്ല മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇറാന്‍ ചില കാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുണ്ടെങ്കിലും അത് മാത്രം മതിയാവില്ലെന്നും വാന്‍സ് പറഞ്ഞു.ഇറാനിയന്‍ പ്രതിനിധികള്‍ക്ക് ഒരു കരാറില്‍ അന്തിമ തീരുമാനമെടുക്കാന്‍ സാധിക്കാത്തതാണ് ചര്‍ച്ചകള്‍ ഫലം കാണാതെ അവസാനിക്കാന്‍ കാരണം. ഇറാന്‍ പരമോന്നത നേതാവില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ അമേരിക്ക മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ക്ക് അംഗീകാരം വാങ്ങാന്‍ അവര്‍ക്ക് ടെഹ്റാനിലേക്ക് മടങ്ങേണ്ടതുണ്ടായിരുന്നു. ഇറാനില്‍ ആരാണ് യഥാര്‍ത്ഥത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ കൂടിക്കാഴ്ച സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.




Feedback and suggestions