നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജയസാധ്യതകള്‍ വിലയിരുത്തി മുന്നണികള്‍


11, April, 2026
Updated on 11, April, 2026 5


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജയസാധ്യതകള്‍ വിലയിരുത്തി മുന്നണികള്‍. തിരൂരില്‍ മന്ത്രി വി.അബ്ദുറഹിമാന് വിജയം ഉറപ്പില്ലെന്നാണ് സിപിഐഎം വിലയിരുത്തല്‍. ശക്തമായ പോരാട്ടമാണ് തിരൂർ മണ്ഡലത്തില്‍ നടന്നത്. താനൂരില്‍ ടി. മുഹമ്മദ് സമീറും പരാജയപ്പെടുമെന്നും സീറ്റ് നഷ്ടമാകുമെന്നും സിപിഐഎം പ്രാഥമിക വിലയിരുത്തല്‍.മലപ്പുറത്ത് തവനൂരും പൊന്നാനിയും നിലനിർത്തും. തവനൂരില്‍ 3000മുതല്‍ 5000വോട്ടുകള്‍ വരെ ഭൂരിപക്ഷം ഉണ്ടാകുമെന്നും, പൊന്നാനിയില്‍ 70000വോട്ട് വരെ ഭൂരിപക്ഷം നേടുമെന്നും വിലയിരുത്തുന്നുണ്ട്. വേങ്ങര, ഏറനാട്, മങ്കട മണ്ഡലങ്ങളില്‍ ഇടതു മുന്നണി നില മെച്ചപ്പെടുത്തുമെന്നാണ് ബൂത്തു തല കണക്കുകളുടെ അടിസ്ഥാനത്തില്‍ സിപിഐഎം വിലയിരുത്തുന്നത്.തിരുവനന്തപുരത്ത് നാല് മണ്ഡലങ്ങളില്‍ കടുത്ത മത്സരമെന്ന് സിപിഐഎം വിലയിരുത്തി. നെയ്യാറ്റിൻകര, അരുവിക്കര, കാട്ടാക്കട, നേമം എന്നീ മണ്ഡലങ്ങളിലാണ് ശക്തമായ മത്സരം നടന്നത്. തിരുവനന്തപുരം, കോവളം സീറ്റുകളില്‍ വിജയ പ്രതീക്ഷ കുറവാണെങ്കിലും, ജില്ലയില്‍ പത്ത് സീറ്റില്‍ കുറയില്ലെന്നും സിപിഐഎം വിലയിരുത്തി.കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ വിജയിക്കുമെന്നും, വട്ടിയൂർക്കാവില്‍ വി.കെ. പ്രശാന്ത് തുടരുമെന്നും സിപിഐഎം അവകാശപ്പെട്ടു. പാറശാല, ആറ്റിങ്ങല്‍, വാമനപുരത്തും, വർക്കല, സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും സിപിഐഎം വിലയിരുത്തുന്നു.അതേസമയം, മൂന്ന് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്ന് സിപിഐ വിലയിരുത്തുന്നു. പീരുമേട്, തൃശൂര്‍, നാദാപുരം മണ്ഡലങ്ങള്‍ കൈവിടുമെന്ന് പ്രാഥമിക വിലയിരുത്തല്‍. പട്ടാമ്പിയും അടൂരും വിജയ സാധ്യത കുറവായ സീറ്റുകളുടെ പട്ടികയിലാണ്.മന്ത്രിമാരായ കെ. രാജനും, ജെ. ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടുവെന്നും സിപിഐ റിപ്പോർട്ട് ചെയ്തു. നെടുമങ്ങാട്, ചിറയിന്‍കീഴ്, പുനലൂര്‍, ചേര്‍ത്തല, ചാത്തന്നൂര്‍, വൈക്കം, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, നാട്ടിക, കാഞ്ഞങ്ങാട് എന്നിവയാണ് ജയിക്കുമെന്നാണ് സിപിഐ വിലയിരുത്തല്‍.




















Feedback and suggestions