28, May, 2026
Updated on 28, May, 2026 2
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ സി.പി.എം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തെരുവില്‍ ആക്രമിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക്.വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ തലസ്ഥാന നഗരിയിലുണ്ടായ കായിക കൈയേറ്റം രാജ്യവ്യാപകമായി ചര്‍ച്ചയായ പശ്ചാത്തലത്തില്‍, കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായാണ് ദല്‍ഹിയില്‍ നിന്നുള്ള സൂചനകള്‍. ക്രമസമാധാനപാലനത്തിലും പ്രതികളെ പിടികൂടുന്നതിലും സംസ്ഥാന പോലീസിനും ആഭ്യന്തര വകുപ്പിനും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ (ഇന്റലിജന്‍സ്) ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണിത്.
തലസ്ഥാനത്ത് നടന്നത് പെട്ടെന്നുണ്ടായ ഒരു ജനരോഷമല്ലെന്നും, മറിച്ച് മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൃത്യമായ ആക്രമണമാണെന്നും കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിവരയിടുന്നു. എട്ട് മണിക്കൂറിലധികം നീണ്ടുനിന്ന റെയ്ഡിനിടയില്‍ ആവശ്യമായ സുരക്ഷയൊരുക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് സാധിച്ചില്ല. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിലും അക്രമികളെ തടയുന്നതിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച പറ്റി. കേന്ദ്ര ഏജന്‍സികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടില്‍ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആക്രമണത്തിന് ശേഷം പ്രതികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ പ്രാദേശിക നേതൃത്വം മുന്‍കൈ എടുത്തതായാണ് കണ്ടെത്തല്‍. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം പ്രതികള്‍ നേരെ പോയത് പാളയത്തെ പാര്‍ട്ടി ഓഫീസിലേക്കാണ്. മണിക്കൂറുകളോളം പ്രതികള്‍ ഈ ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നിട്ടും അവരെ കസ്റ്റഡിയിലെടുക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് തയ്യാറായില്ല. പിന്നീട് പ്രതികള്‍ സ്വമേധയാ പുറത്തുവന്നപ്പോള്‍ മാത്രമാണ് പോലീസ് പേരിനൊരു നടപടിക്ക് മുതിര്‍ന്നത്. നിലവില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും രണ്ടുപേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, അക്രമത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പ്രതികളും ഇപ്പോഴും പുറത്തുതന്നെയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആക്രമണം നടക്കുന്ന സമയത്ത് സി.പി.എം നേതാക്കളായ വി. ശിവന്‍കുട്ടി, ബി. ജോയി, ഡി.കെ. മുരളി തുടങ്ങിയ പ്രമുഖര്‍ സംഭവസ്ഥലത്തുണ്ടായിരുന്നിട്ടും പോലീസിന്റെ എഫ്.ഐ.ആറില്‍ ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് വലിയ വിവാദത്തിന് തിരിതെളിച്ചിട്ടുണ്ട്. കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും, ഭരണകക്ഷിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസിന്റെ എഫ്.ഐ.ആറില്‍ പല പ്രമുഖരുടെയും പേരുകള്‍ ബോധപൂര്‍വ്വം ഒഴിവാക്കിയതായാണ് ആക്ഷേപം ഉയരുന്നത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തുന്ന വിവരം ഇഡി മുന്‍കൂട്ടി സംസ്ഥാന ആഭ്യന്തര വകുപ്പിനെയോ ചീഫ് സെക്രട്ടറിയെയോ അറിയിച്ചിരുന്നില്ലെന്നാണ് സര്‍ക്കാര്‍ പക്ഷം പറയുന്നത്. കൂടാതെ, തിരുവനന്തപുരത്തെ സി.ആര്‍.പി.എഫ് ക്യാമ്പ് റെയ്ഡ് നടന്ന സ്ഥലത്തിന് തൊട്ടടുത്തായിരുന്നിട്ടും ഇഡി ഉദ്യോഗസ്ഥര്‍ കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. അതേസമയം, അക്രമത്തെ പാടെ ന്യായീകരിക്കുന്ന നിലപാടാണ് സി.പി.എം നേതാവ് ബി. ജോയിയുടെ ഭാഗത്തുനിന്നുണ്ടായത്. പിണറായി വിജയനെ ഇഷ്ടപ്പെടുന്ന ആരാധകരും പ്രവര്‍ത്തകരും നിയന്ത്രണം വിട്ട് വൈകാരികമായി പ്രതികരിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം.
വനിതാ ഉദ്യോഗസ്ഥരെപ്പോലും റോഡിലിട്ട് ആക്രമിച്ച ഈ സംഭവം ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും കേരളത്തിന് ദേശീയതലത്തില്‍ കടുത്ത നാണക്കേടുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്നും ഗുണ്ടകള്‍ കേന്ദ്ര ഉദ്യോഗസ്ഥരെ തെരുവില്‍ നേരിടുകയാണെന്നുമുള്ള തരത്തിലാണ് ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്.
സംസ്ഥാന പോലീസിന്റെ അന്വേഷണം നിഷ്പക്ഷമായിരിക്കില്ലെന്നും പ്രതികളെ സംരക്ഷിക്കാന്‍ ആഭ്യന്തര വകുപ്പ് നേരിട്ട് ഇടപെടുന്നുണ്ടെന്നുമുള്ള വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍. വി.ഡി. സതീശന്‍ മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന് കാട്ടി കേന്ദ്ര ഏജന്‍സി നേരിട്ട് കേസ് സിബിഐക്ക് കൈമാറാന്‍ ശുപാര്‍ശ ചെയ്‌തേക്കും. സിബിഐ കൂടി രംഗത്തെത്തുന്നതോടെ വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയം കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.