3, April, 2026
Updated on 3, April, 2026 2
വാഷിംഗ്ടൺ : ഇറാനുമായുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ആർമി ചീഫിനെ പുറത്താക്കിയിരിക്കുകയാണ് യു എസ്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് യുഎസ് ആർമി ചീഫ് ജനറൽ റാൻഡി ജോർജിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു. അമേരിക്കൻ സൈനിക നേതൃത്വത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന നടപടിയാണ് ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. 2023-ൽ ബൈഡൻ ഭരണകൂടത്തിന് കീഴിൽ നിയമിതനായ സൈനിക മേധാവിയാണ് ജനറൽ റാൻഡി ജോർജ്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്തിന്റെയും സൈനിക കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ പുതിയൊരു നേതൃത്വം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സൈനിക മേധാവിയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 41-ാമത് ആർമി ചീഫ് ഓഫ് സ്റ്റാഫ് ആയ ജനറൽ റാൻഡി ജോർജ് തൽസ്ഥാനത്തുനിന്ന് ഉടൻ വിരമിക്കുമെന്ന് പെന്റഗൺ വക്താവ് സീൻ പാർനെൽ സ്ഥിരീകരിച്ചു. ഹെഗ്‌സെത്തിന്റെ മുൻ സൈനിക സഹായിയായിരുന്ന ജനറൽ ക്രിസ്റ്റഫർ ലാനീവ് താൽക്കാലിക കരസേനാ മേധാവിയായി ചുമതലയേൽക്കും.