ഇന്തോനേഷ്യയിലെ വടക്കൻ മലൂക്ക കടൽ മേഖലയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി


2, April, 2026
Updated on 2, April, 2026 2


ഇന്തോനേഷ്യയിലെ വടക്കൻ മലൂക്ക കടൽ മേഖലയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെയുണ്ടായ ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ടെർണേറ്റ് നഗരത്തിന് 127 കിലോമീറ്റർ അകലെ കടലിൽ 35 കിലോമീറ്റർ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. ഭൂചലനത്തെത്തുടർന്ന് ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തീരങ്ങളിൽ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രഭവകേന്ദ്രത്തിൽ നിന്ന് ആയിരം കിലോമീറ്റർ ചുറ്റളവിൽ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.


ഭൂചലനത്തിന്റെ ആഘാതത്തിൽ നോർത്ത് സുലവേസി പ്രവിശ്യയിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും പുറത്തേക്കിറങ്ങി ഓടി. ഇന്തോനേഷ്യൻ തീരങ്ങളിൽ തിരമാലകൾ ഒരു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഗുവാം, ജപ്പാൻ, പാപ്പുവ ന്യൂ ഗിനിയ, തായ്‌വാൻ എന്നിവിടങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കടൽനിരപ്പിലെ മാറ്റങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.


ഭൂമിശാസ്ത്രപരമായി ‘റിംഗ് ഓഫ് ഫയർ’ മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഇന്തോനേഷ്യയിൽ ഇത്തരം പ്രകൃതിക്ഷോഭങ്ങൾ പതിവാകുന്നത്. 2018-ൽ സുലവേസിയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലുമായി 4300-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. 2004-ലെ ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി ദുരന്തത്തിൽ ലക്ഷക്കണക്കിന് ആളുകൾ മരിച്ചതിൽ ഭൂരിഭാഗവും ഇന്തോനേഷ്യയിലായിരുന്നു. ഈ സാഹചര്യത്തിൽ തീരദേശവാസികളോട് അതീവ ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും സർക്കാർ നിർദ്ദേശിച്ചു.




Feedback and suggestions