ബുഷെഹർ ആണവനിലയത്തിന് നേരെ ആക്രമണം! ഇസ്രയേലിന് കർശന മുന്നറിയിപ്പുമായി റഷ്യ


27, March, 2026
Updated on 27, March, 2026 1


ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് നേരെയുണ്ടായ ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ കടുത്ത പ്രതിഷേധവുമായി റഷ്യ രംഗത്തെത്തി. ആണവനിലയത്തിന് നേരെയുള്ള പ്രകോപനം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യൻ അധികൃതർ ആവശ്യപ്പെട്ടു. നിലയത്തിൽ ജോലി ചെയ്യുന്ന റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും, ഇത്തരം നീക്കങ്ങൾ ഒരു വലിയ ആണവ ദുരന്തത്തിന് വഴിമാറുമെന്നും മോസ്കോ മുന്നറിയിപ്പ് നൽകി. നിലവിലെ ആക്രമണത്തിൽ വലിയ അപകടങ്ങൾ ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോളതലത്തിൽ വലിയ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നേരത്തെ സൂചിപ്പിച്ചിരുന്നു. ആറ് വർഷം മുൻപ് ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിക്ക് സമാനമായ ആഘാതം ഈ യുദ്ധം സൃഷ്ടിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. അന്താരാഷ്ട്ര വ്യാപാര ശൃംഖലയെയും ഉൽപാദന മേഖലയെയും സംഘർഷം സാരമായി ബാധിക്കുന്നുണ്ട്. റഷ്യയുടെ ഈ ശക്തമായ പിന്തുണയ്ക്ക് ഇസ്രയേലിനെതിരെയുള്ള പോരാട്ടത്തിൽ വലിയ കരുത്ത് പകരുന്നതാണെന്ന് ഇറാൻ പ്രസിഡന്റ് പ്രതികരിച്ചു.രണ്ട് ദിവസം മുൻപാണ് ബുഷെഹർ ആണവനിലയത്തിന് നേരെ ഇസ്രയേൽ ആക്രമണം നടത്തിയത്. മിസൈൽ അവശിഷ്ടങ്ങൾ നിലയത്തിന്റെ കോമ്പൗണ്ടിനുള്ളിൽ വീണെങ്കിലും ആണവ ചോർച്ചയോ മറ്റ് വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കൾ’ തങ്ങളെ ലക്ഷ്യമിടുകയാണെന്നും എന്നാൽ നിലയം സുരക്ഷിതമാണെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മേഖലയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം ജാഗ്രതയോടെയാണ് ഈ നീക്കങ്ങളെ നോക്കിക്കാണുന്നത്.




Feedback and suggestions