യുഎസ്-ഇറാൻ യുദ്ധം; 140 അമേരിക്കൻ സൈനികർക്ക് പരിക്ക്; 8 പേരുടെ നില ഗുരുതരം; ആദ്യമായി കണക്കുകൾ പുറത്തുവിട്ട് പെൻ്റഗൺ


11, March, 2026
Updated on 11, March, 2026 8


ഇറാനുമായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ 140 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി പെന്റഗൺ വെളിപ്പെടുത്തി. യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കൻ സൈന്യത്തിന് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക കണക്കാണിത്.പരിക്കേറ്റവരിൽ എട്ടുപേരുടെ നില അതീവ ഗുരുതരമാണെന്നും ബാക്കിയുള്ളവർ നിസ്സാര പരിക്കുകളോടെ ചികിത്സയിലാണെന്നും പെന്റഗൺ വക്താവ് സീൻ പാർനെൽ അറിയിച്ചു. പരിക്കേറ്റ 108 സൈനികർ ഇതിനോടകം തന്നെ തങ്ങളുടെ യൂണിറ്റുകളിലേക്ക് തിരിച്ചെത്തിയതായും അദ്ദേഹം വ്യക്തമാക്കി.ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലാണ് സൈനികർക്ക് പരിക്കേറ്റത്. യുദ്ധം തുടങ്ങിയതിന് ശേഷം ഇതുവരെ ഏഴ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.ഇതിൽ ആറുപേർ കുവൈറ്റിലും ഒരാൾ സൗദി അറേബ്യയിലുമാണ് കൊല്ലപ്പെട്ടത്. സൈനികർക്ക് പുറമെ സിവിലിയന്മാരുടെ മരണസംഖ്യയും ഉയരുകയാണ്. ഫെബ്രുവരി 28 മുതൽ ഇറാനിൽ മാത്രം 1,250 സിവിലിയന്മാർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി (HRANA) റിപ്പോർട്ട് ചെയ്തു. ഇതിൽ 194 കുട്ടികളും ഉൾപ്പെടുന്നു.അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ആക്രമണങ്ങളാണ് ചൊവ്വാഴ്ച ഇറാനിൽ നടന്നതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഇറാന്റെ അയ്യായിരത്തിലധികം സൈനിക ലക്ഷ്യസ്ഥാനങ്ങൾ ഇതിനോടകം തകർത്തതായി യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വെളിപ്പെടുത്തി.ഇറാനിലുടനീളം കനത്ത ബോംബാക്രമണം തുടരുകയാണെങ്കിലും യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ഇറാൻ നേതൃത്വം. വെടിനിർത്തലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് തള്ളിക്കളഞ്ഞു.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി കടുത്ത മുന്നറിയിപ്പ് നൽകി. "ഇറാൻ നിങ്ങളുടെ ശൂന്യമായ ഭീഷണികളെ ഭയപ്പെടുന്നില്ല. നിങ്ങളെക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. സ്വയം ഇല്ലാതാകാതിരിക്കാൻ ശ്രദ്ധിക്കുക," ലാരിജാനി എക്സിൽ കുറിച്ചു.അതേസമയം, യുദ്ധം തുടങ്ങാനുള്ള ട്രംപിന്റെ തീരുമാനത്തെ വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് ന്യായീകരിച്ചു. ഇറാന്റെ ഭീഷണി നേരിടാൻ സൈനിക നടപടി അനിവാര്യമായിരുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.




Feedback and suggestions