ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനെ ചുമതലകളിൽ നിന്ന് മാറ്റി; വിസിയുടെ നീക്കം നിയമോപദേശം തേടിയതിന് പിന്നാലെ

Joint Registrar P. Harikumar Removed from Duties Following Legal Advice
7, July, 2025
Updated on 7, July, 2025 20

Joint Registrar P. Harikumar Removed from Duties Following Legal Advice

കേരള സർവകലാശാലയിൽ അതിനാടകീയ നീക്കങ്ങളും കസേരകളിയും. തർക്കങ്ങൾ മൂർച്ഛിക്കുന്നതിനിടെ രജിസ്ട്രാറിന്റെ ചുമതലയിൽ രണ്ട് പേർ. വിസിയുടെ സസ്പെൻഷൻ മറികടന്ന് സിൻഡിക്കേറ്റ് പിന്തുണയിൽ രജിസ്ട്രാറായി കെഎസ് അനിൽകുമാറെത്തി. പിന്നാലെ മിനി കാപ്പന് രജിസ്ട്രാറിന്റെ ചുമതല നൽകി വി.സി നിർണായക നീക്കം നടത്തി.

ഇതിനിടെ അവധിയിൽ പ്രവേശിച്ച ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനെ ചുമതലകളിൽ നിന്ന് മാറ്റി കേരള സർവകലാശാല താത്ക്കാലിക വിസി സിസ തോമസ്. വിസിയുടെ നിർദേശം മറികടന്ന് സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്തതിന് വിശദീകരണം ചോദിച്ചതിൽ മറുപടി നൽകാതെ അവധിയിൽ പ്രവേശിച്ചതിനാണ് നടപടി. മിനി കാപ്പനാണ് പകരം ചുമതല. നിയമോപദേശം തേടിയതിന് പിന്നാലെയാണ് വിസിയുടെ നീക്കം.

വി.സി ഇറങ്ങിപ്പോയതിന് ശേഷവും സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നതിൽ വിശദീകരണം നൽകാതെയാണ് ജോയിന്റ് രജിസ്ട്രാർ പി ഹരികുമാർ അവധിയിൽ പ്രവേശിച്ചത്. അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് താത്ക്കാലിക വി.സി സിസ തോമസിന്റെ നിലപാട്. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് ചുമതല ഏറ്റെടുത്തതെന്ന് രജിസ്ട്രാർ ഡോ. കെഎസ് അനിൽ കുമാർ പറഞ്ഞു.

അതേസമയം കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാർക്ക് എതിരായി താത്ക്കാലിക വി സി ഡോ സിസ തോമസ് എടുത്ത നടപടിയിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് വി സിക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് വി സിയോട് സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടത്.





Feedback and suggestions