14, April, 2026
Updated on 14, April, 2026 3
കൊച്ചി: അസമിലെയും ബംഗാളിലെയും നിയമസഭ തെരഞ്ഞെടുപ്പുകൾക്കായി ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതോടെ കേരളത്തിലെ നിർമാണ, ഉൽപാദന, ഹോട്ടൽ മേഖലകൾ പ്രതിസന്ധിയിൽ. തൊഴിലാളികൾ ഇല്ലാതായതോടെ പല സ്ഥാപനങ്ങളും അടച്ചിടൽ ഭീഷണിയിലാണ്. ബംഗാൾ തെരഞ്ഞെടുപ്പും, ബക്രീദും കഴിഞ്ഞ് ജൂൺ പകുതിയോടെ മാത്രമേ ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തുകയുള്ളൂവെന്നാണ് റിക്രൂട്ട്മെൻറ് ഏജൻറുമാർ പറയുന്നത്. എസ്ഐആർ പേടിയിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പോയത്. വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വം പോലും നഷ്ടപ്പെടുമെന്ന രീതിയിൽ നാട്ടിൽ നിന്ന് വിളിയെത്തിയതോടെ പെട്ടെന്നായിരുന്നു മടക്കം. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ സ്ഥാപന ഉടമകൾ പ്രതിസന്ധിയിലായി. ചെറുകിട ഹോട്ടലുകൾ മുതൽ വലിയ കമ്പനികൾ വരെ ഒരേപോലെ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ തന്നെ തൊഴിലാളികൾ മടങ്ങിയത് പല സ്ഥാപനങ്ങളുടെയും സ്റ്റോക്ക് പുതുക്കലിനെ ബാധിച്ചു. കൂലി കൂടുതൽ വാഗ്ദാനം നൽകിയിട്ടും തൊഴിലാളികളെ കിട്ടാനില്ലെന്നാണ് ഇതര സംസ്ഥാന തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നവർ പറയുന്നത്. നാട്ടിലേക്ക് പോയ തൊഴിലാളികൾ പലരും ഫോൺ എടുക്കുന്നില്ല. വരാൻ ആഗ്രഹിക്കുന്നവർക്കാകട്ടെ ട്രെയിനിൽ ടിക്കറ്റും ലഭിക്കുന്നില്ല. 1500 രൂപയുടെ ട്രെയിൻ ടിക്കറ്റിന് 3000 രൂപ വരെ ഈടാക്കുന്നുണ്ട്. പാചക വാതക പ്രതിസന്ധി തുടരുന്നതും തൊഴിലാളികളുടെ മടങ്ങിവരവിനെ തടയുന്നുണ്ട്. കേരളത്തിനൊപ്പം ഏപ്രിൽ ഒമ്പതിന് അസമിലെ തെരഞ്ഞെടുപ്പും പൂർത്തിയായിട്ടുണ്ട്. അസമിൽ നിന്നുള്ളവരെ തിരിച്ചെത്തിച്ചും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഉപയോഗിച്ചും പിടിച്ചുനിൽക്കാനുള്ള ശ്രമമാണ് വിവിധ സ്ഥാപനങ്ങൾ നടത്തുന്നത്. അസമിൽ നിന്ന് സ്പെഷൽ ട്രെയിൻ ഏർപ്പെടുത്തണമെന്നും ഇതിന് സംസ്ഥാന സർക്കാർ ഇടപെടണമെന്നുമാണ് ആവശ്യം.