ജര്‍മനിയുമായി 70,000 കോടിയുടെ അന്തര്‍വാഹിനി കരാറിന് ഇന്ത്യ


17, August, 2026
Updated on 17, August, 2026 3


ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രോജക്ട് 75(I) അന്തര്‍വാഹിനി പദ്ധതിയുടെ ഭാഗമായി ഏകദേശം 70,000 കോടി രൂപ ചെലവില്‍ ഇന്ത്യന്‍ നാവികസേനയ്ക്കായി ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിനുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നു സൂചന. പദ്ധതി നിര്‍ദേശം ഉടന്‍ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ കാര്യ സമിതിയായസിസിഎസിന്റെ പരിഗണനയ്ക്ക് എത്തുമെന്നാണ് വിവരം. കരാറിനു സിസിഎസ് അംഗീകാരം ലഭിച്ചാല്‍ ഔദ്യോഗിക കരാര്‍ ഒപ്പിടുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും വഴിയൊരുങ്ങും.


മുംബൈ ആസ്ഥാനമായ മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സ് ലിമിറ്റഡ് , ജര്‍മനിയിലെ തൈസന്‍ക്രുപ്പ് മറൈന്‍ സിസ്റ്റംസ് എന്നിവയുടെ സഹകരണത്തോടെയായിരിക്കും അന്തര്‍വാഹിനികളുടെ നിര്‍മാണം നടക്കുക. വാണിജ്യ വ്യവസ്ഥകളും സാങ്കേതിക സവിശേഷതകളും സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്ന് കരാര്‍ ചര്‍ച്ചകള്‍ വര്‍ഷങ്ങളായി പലതവണ തടസ്സപ്പെട്ടിരുന്നു. അതേസമയം, അന്തിമ തീരുമാനത്തിന് മുമ്പുതന്നെ ഇന്ത്യയില്‍ പങ്കാളിത്ത ശൃംഖല ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണതൈസന്‍ക്രുപ്പ് മറൈന്‍ സിസ്റ്റംസ്. . ഹൈദരാബാദിലെ വിഇഎം ടെക്‌നോളജീസുമായി ഭാരമേറിയ ടോര്‍പിഡോകള്‍ വികസിപ്പിക്കാനും നിര്‍മിക്കാനും സംയോജിപ്പിക്കാനും പിന്നീട് നവീകരിക്കാനും കമ്പനി ധാരണയിലെത്തിയിട്ടുണ്ട്.


ടോര്‍പിഡോ പദ്ധതിയില്‍ സാങ്കേതികവിദ്യ കൈമാറ്റവും ‘മേക്ക് ഇന്‍ ഇന്ത്യ’ അടിസ്ഥാനത്തിലുള്ള നിര്‍മാണവും ഉള്‍പ്പെടുന്നു.ടികെഎംഎസിന്റെ അനുബന്ധ സ്ഥാപനമായ അറ്റ്‌ലസ് ഇലക്ട്രോണിക്‌സ് ഇതില്‍ പങ്കാളിയാണ്. കൂടാതെ, അന്തര്‍വാഹിനിവിരുദ്ധ യുദ്ധ സംവിധാനങ്ങള്‍ക്കായി മുംബൈ ആസ്ഥാനമായ സിഎഫ്എഫ് ഫ്‌ള്യൂയിഡ് കണ്‍ട്രോളുമായും ടികെഎംഎസ് സഹകരിക്കുന്നുണ്ട്. പ്രതിരോധ ഗവേഷണ-വികസന സ്ഥാപനമായ ഡിആര്‍ഡിഒ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഇന്ത്യന്‍ സ്ഥാപനങ്ങളുമായി പങ്കാളിത്തം വികസിപ്പിക്കാനും ജര്‍മന്‍ കമ്പനി ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പദ്ധതി ആറ് അന്തര്‍വാഹിനികള്‍ വാങ്ങുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല; നിര്‍മാണം, പരിപാലനം, നവീകരണം, ഭാവിയില്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്യാനുള്ള ശേഷി എന്നിവ രാജ്യത്ത് വളര്‍ത്തുകയാണ് പ്രധാന ലക്ഷ്യം.


പുതിയ അന്തര്‍വാഹിനികളില്‍ എയര്‍-ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനം ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ സാധാരണ ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികളെ അപേക്ഷിച്ച് കൂടുതല്‍ സമയം വെള്ളത്തിനടിയില്‍ തുടരാന്‍ കഴിയും. ആധുനിക സെന്‍സറുകള്‍, ടോര്‍പിഡോകള്‍, മിസൈലുകള്‍, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ എന്നിവയും ഇവയില്‍ ഉണ്ടായേക്കും. നിലവില്‍ ഇന്ത്യന്‍ നാവികസേന പരമ്പരാഗത അന്തര്‍വാഹിനികളുടെ കുറവ് നേരിടുന്ന സാഹചര്യത്തിലാണ് പദ്ധതി മുന്നോട്ടുപോകുന്നത്. അതേസമയം, ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ചൈനീസ് അന്തര്‍വാഹിനികളുടെ സാന്നിധ്യം വര്‍ധിക്കുന്നതും ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.


ജര്‍മന്‍ രൂപകല്‍പ്പനയിലുള്ള ടൈപ്പ് 209/1500 ഷിഷുമാര്‍ ക്ലാസ് അന്തര്‍വാഹിനികള്‍ ഇന്ത്യ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. 1980-കളില്‍ തന്നെ ഇവയില്‍ ചിലത് എംഡിഎല്‍ ഇന്ത്യയില്‍ നിര്‍മിച്ചിരുന്നു. ഫ്രാന്‍സിന്റെ സഹകരണത്തോടെ എംഡിഎല്‍ നിര്‍മിച്ച ആറ് കല്‍വരി ക്ലാസ് അന്തര്‍വാഹിനികളുടെ പദ്ധതിക്ക് പിന്നാലെ, ടികെഎംഎസ് എംഡിഎല്‍ സഹകരണം ഇന്ത്യയുടെ സമുദ്ര പ്രതിരോധ ശേഷി കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കമായാണ് വിലയിരുത്തുന്നത്. സിസിഎസ് അംഗീകാരം നല്‍കിയാല്‍ കരാര്‍ ഒപ്പിടല്‍, നിര്‍മാണ സമയക്രമം, സാങ്കേതികവിദ്യ കൈമാറ്റം, ഇന്ത്യയിലെയും ജര്‍മനിയിലെയും സ്ഥാപനങ്ങള്‍ തമ്മിലുള്ള ജോലിവിഭജനം, ഭാവിയിലെ പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ ധാരണയിലെത്തും.




Feedback and suggestions