7, August, 2026
Updated on 7, August, 2026 7
ന്യൂഡൽഹി : വിദ്വേഷ പ്രസംഗക്കേസിൽ പോലീസ് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഇളവ് തേടിയ തൃണമൂൽ കോൺഗ്രസ് എം.പി മഹുവാ മൊയ്ത്രയുടെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. നേരിട്ട് ഹാജരായാൽ പ്രതിഷേധക്കാർ തനിക്കെതിരെ മുട്ടയേറ് നടത്താൻ സാധ്യതയുണ്ടെന്നും അതിനാൽ വീഡിയോ കോൺഫറൻസിങ് വഴി ചോദ്യം ചെയ്യലിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നുമായിരുന്നു കൃഷ്ണനഗർ എം.പിയായ മഹുവയുടെ ആവശ്യം. എന്നാൽ പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങിത്തിരിച്ച ഒരു ജനപ്രതിനിധി മുട്ടയേറിനെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യസമരസേനാനികൾ നെഞ്ചിൽ വെടിയുണ്ടകൾ ഏറ്റുവാങ്ങിയവരാണെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം അപേക്ഷകളുമായി പരമോന്നത കോടതിയെ സമീപിക്കുകയല്ല വേണ്ടതെന്ന് വ്യക്തമാക്കിയ കോടതി, കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെ ഹർജി പിൻവലിക്കാൻ മഹുവയുടെ അഭിഭാഷകൻ നിർബന്ധിതനായി.
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലുള്ള ഹൊഗൽബരിയ പോലീസ് സ്റ്റേഷനിൽ ബി.ജെ.പി നേതാവ് ഹിരക് ഭട്ടാചാര്യ നൽകിയ പരാതിയിലാണ് മഹുവാ മൊയ്ത്രയ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത രണ്ട് വീഡിയോകളിലൂടെ മതവികാരം വ്രണപ്പെടുത്തുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് പ്രധാന ആരോപണം. കോടതി വളപ്പിൽ തനിക്കെതിരെ മുട്ടയും തക്കാളിയുമായി പ്രതിഷേധിച്ച ബി.ജെ.പി വനിതാ പ്രവർത്തകർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും, ബുർഖ ധരിച്ചുവന്ന് ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നതാണ് നല്ലതെന്നുമുള്ള മഹുവയുടെ പരാമർശങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം അനുവദിച്ച കൊൽക്കത്ത ഹൈക്കോടതി, ആഗസ്റ്റ് 14-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നേരിട്ട് ഹാജരാകാൻ മഹുവയോട് നിർദ്ദേശിച്ചിരുന്നു. നേരിട്ട് എത്തുമ്പോൾ പ്രതിഷേധക്കാർ അപമാനിക്കാനോ തടസ്സപ്പെടുത്താനോ പാടില്ലെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നുവെങ്കിലും, സുരക്ഷാ ആശങ്കകൾ ഉന്നയിച്ച് മഹുവ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
തന്റെ സ്വന്തം മണ്ഡലത്തിലെ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചപ്പോൾ മുൻപും തനിക്കെതിരെ മുട്ടയേറും ഭീഷണികളും ഉണ്ടായിട്ടുണ്ടെന്ന് മഹുവയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയിൽ വാദിച്ചു. സമാന സാഹചര്യങ്ങളിൽ നിർഭയമായി പ്രവർത്തിക്കാനുള്ള സംരക്ഷണം നിയമപരമായ അവകാശമാണെന്നും പാർലമെന്റ് അംഗമെന്ന നിലയിൽ വിർച്വൽ ഹാജർ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഹൈക്കോടതി ഉത്തരവ് അനുസരിക്കാനും അന്വേഷണ ഏജൻസിയുമായി പൂർണ്ണമായി സഹകരിക്കാനുമായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. കോടതിയുടെ കടുത്ത നിലപാടിനെത്തുടർന്ന് ഹർജി പിൻവലിച്ചതോടെ ആഗസ്റ്റ് 14-ന് മഹുവാ മൊയ്ത്രയ്ക്ക് പോലീസിന് മുന്നിൽ നേരിട്ട് ഹാജരാകേണ്ടി വരും.