25, June, 2026
Updated on 25, June, 2026 5
ഇറാനുമായുള്ള യുദ്ധസമയത്ത് യൂറോപ്യൻ സഖ്യകക്ഷികൾ തങ്ങളെ കൈവിട്ടെന്ന് നാറ്റോ (NATO) സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയോട് തുറന്നടിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ്, കടുത്ത സുരക്ഷാ പ്രതിസന്ധിയുടെ ഘട്ടത്തിൽ നാറ്റോയിലെ പ്രധാന പങ്കാളികളിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നുള്ള തന്റെ നിരാശയും അതൃപ്തിയും ട്രംപ് പരസ്യമാക്കിയത്.
തങ്ങളുടെ സഖ്യകക്ഷികളായ ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം (യുകെ), ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ നിലപാടുകളിൽ താൻ അതീവ നിരാശനാണെന്ന് ട്രംപ് പറഞ്ഞു. ഒപ്പം സ്പെയിന്റെ പങ്കിനെയും അദ്ദേഹം ശക്തമായി വിമർശിച്ചു. "ഞങ്ങൾ ഒറ്റപ്പെടുകയായിരുന്നു," എന്ന് പറഞ്ഞ ട്രംപ്, ഒരു വലിയ സുരക്ഷാ പ്രതിസന്ധി ഘട്ടത്തിൽ സഖ്യകക്ഷികൾ നൽകിയ സഹായം തങ്ങളുടെ പ്രതീക്ഷകൾക്കൊത്തുയർന്നില്ലെന്നും കൂട്ടിച്ചേർത്തു.മറ്റാരെങ്കിലും ആയിരുന്നു ഈ സ്ഥാനത്തെങ്കിൽ, ഇന്ന് ഞങ്ങൾ നിങ്ങളുമായി ഒരു കൂടിക്കാഴ്ചയ്ക്ക് പോലും തയ്യാറാകുമായിരുന്നില്ല," എന്ന് പറഞ്ഞുകൊണ്ട്, ശക്തമായ പിന്തുണ നൽകേണ്ട സഖ്യകക്ഷികളിൽ നിന്ന് സാധാരണയായി പ്രതീക്ഷിക്കുന്ന സഹകരണം ഉണ്ടായില്ലെന്ന് ട്രംപ് സൂചിപ്പിച്ചു. യുദ്ധസമയത്ത് പങ്കാളിത്ത രാജ്യങ്ങൾ കൂടുതൽ വ്യക്തതയോടെ സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിൽ അത് വളരെ നന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ കടുത്ത വിമർശനങ്ങൾക്കിടയിലും, തനിക്ക് റൂട്ടെയോടുള്ള ബഹുമാനം തുടരുമെന്നും യുഎസും നാറ്റോ നേതൃത്വവും തമ്മിലുള്ള ചർച്ചകൾ മുന്നോട്ട് പോകുമെന്നും ട്രംപ് വ്യക്തമാക്കി.ട്രംപിൻ്റെ കടുത്ത വിമർശനങ്ങൾക്ക് കൂടിക്കാഴ്ചയിൽ തന്നെ മറുപടി നൽകിയ മാർക്ക് റൂട്ടെ, യൂറോപ്യൻ സഖ്യകക്ഷികളുടെ പങ്കിനെ ശക്തമായി ന്യായീകരിക്കുകയും യുദ്ധസമയത്തെ വിപുലമായ ഏകോപനത്തെ പ്രശംസിക്കുകയും ചെയ്തു. ഇറാന്റെ ആണവശേഷി ഈ സൈനിക നീക്കത്തിലൂടെ ഗണ്യമായി തകർക്കാൻ സാധിച്ചുവെന്നും ജി7 (G7) നേതാക്കൾ ഈ ഓപ്പറേഷന്റെ തന്ത്രപരമായ സ്വാധീനത്തെ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പശ്ചിമേഷ്യൻ മേഖലയിലെ യുഎസിന്റെ സൈനിക നടപടിയെ പിന്തുണച്ചുകൊണ്ട്, "ഇത് ഒന്നാമതായി, ഇറാൻ സ്വന്തമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ആണവശേഷിയെക്കുറിച്ചുള്ളതായിരുന്നു," എന്ന് റൂട്ടെ പറഞ്ഞു.
ഇറാൻ്റെ ആണവശേഷി തകർക്കപ്പെട്ടതായും ജി7 നേതാക്കൾ ഈ ഫലത്തെ സ്വാഗതം ചെയ്തതായും നാറ്റോ തലവൻ കൂടിക്കാഴ്ചയിൽ ആവർത്തിച്ചു. യൂറോപ്പിൽ നിന്ന് വലിയ രീതിയിലുള്ള ലോജിസ്റ്റിക്, ഓപ്പറേഷൻ പിന്തുണ ലഭ്യമാക്കിയിട്ടുണ്ടെന്നും ആറാഴ്ച നീണ്ടുനിന്ന യുദ്ധത്തിൽ 4,000 മുതൽ 5,000 വരെ യുഎസ് വിമാനങ്ങൾ യൂറോപ്പിലെ വ്യോമതാവളങ്ങൾ ഉപയോഗിച്ചാണ് സർവീസ് നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അടിയന്തിര സൈനിക ആവശ്യങ്ങൾക്കായി റൊമാനിയയിലെ ബുക്കാറെസ്റ്റ് പോലുള്ള വിമാനത്താവളങ്ങൾക്ക് പോലും തങ്ങളുടെ വാണിജ്യ സർവീസുകളിൽ മാറ്റം വരുത്തേണ്ടി വന്നതായി ഇൻഫ്രാസ്ട്രക്ചർ ഏകോപനത്തെക്കുറിച്ച് സംസാരിക്കവെ റൂട്ടെ വ്യക്തമാക്കി. ചില ഒറ്റപ്പെട്ട ആശങ്കകൾ ഉണ്ടായിട്ടുണ്ടെങ്കിലും, യുദ്ധത്തിലുടനീളം യൂറോപ്യൻ സഖ്യകക്ഷികൾ യുണൈറ്റഡ് സ്റ്റേറ്റ്സിനൊപ്പം ഉറച്ചുനിന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.