ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് തിരിച്ചടിക്കും: മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി പുടിൻ


6, June, 2026
Updated on 6, June, 2026 3




റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും ശക്തമായി പിന്തുണച്ചു. ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്ന ഏത് ഉപരോധവും തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.


ഇന്ത്യ എപ്പോഴും ഒരു പരമാധികാര രാജ്യമായാണ് പ്രവർത്തിക്കുന്നതെന്നും, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഉപരോധ ഭീഷണികൾ ഇന്ത്യയെ ബാധിക്കില്ലെന്നും പുടിൻ വ്യക്തമാക്കി. ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ, സ്വന്തം താൽപ്പര്യങ്ങൾ മുൻനിർത്തി വിദേശനയം രൂപീകരിക്കാൻ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ലോകത്തിലെ ഏറ്റവും ആധുനികമായ യുദ്ധവിമാനങ്ങളിലൊന്നാണ് സു-57 എന്ന് പുടിൻ വിശേഷിപ്പിച്ചു. നേരത്തെ ഇന്ത്യയുമായി സഹകരിച്ച് ഈ വിമാനം നിർമ്മിക്കാൻ റഷ്യ പദ്ധതിയിട്ടിരുന്നെങ്കിലും അത് സാധ്യമായില്ലെന്നും, എന്നാൽ ഇപ്പോൾ ഈ വിമാനം ഇന്ത്യയ്ക്ക് വിൽക്കാൻ റഷ്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണം വെറുമൊരു കച്ചവടമല്ലെന്നും, അത് പരസ്പര വിശ്വാസത്തിലധിഷ്ഠിതമാണെന്നും പുടിൻ ചൂണ്ടിക്കാട്ടി. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പദ്ധതി ഈ സഹകരണത്തിന്റെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.


പ്രധാനമന്ത്രി മോദിയെ അമേരിക്ക വിസ നൽകുന്നതിൽ നിന്ന് വിലക്കിയ കാലഘട്ടത്തെ പുടിൻ ഓർമ്മിപ്പിച്ചു. മാറിവരുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ ഇന്ത്യ എങ്ങനെ നേരിടുന്നു എന്നതിനൊരു ഉദാഹരണമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. :ഇന്ത്യയുമായുള്ള സഹകരണം രാഷ്ട്രീയ സാഹചര്യങ്ങളെ ആശ്രയിച്ചല്ല നിലനിൽക്കുന്നതെന്നും, ഒരു മൂന്നാം കക്ഷിയുടെയും നിർദ്ദേശങ്ങൾക്ക് വഴങ്ങി ഇന്ത്യയ്ക്ക് ആയുധങ്ങൾ നൽകുന്നത് നിർത്താൻ റഷ്യ തയ്യാറല്ലെന്നും പുടിൻ വ്യക്തമാക്കി. ഇന്ത്യയുമായുള്ള കരാറുകളിൽ റഷ്യ എന്നും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




Feedback and suggestions