അമേരിക്കൻ രഹസ്യരേഖകൾ ചാറ്റ് ജിപിടിയിൽ! സുരക്ഷാ ഏജൻസി തലവൻ മധു ഗോട്ടുമുക്കലയ്ക്കെതിരെ അന്വേഷണം


29, January, 2026
Updated on 29, January, 2026 10


അമേരിക്കൻ സർക്കാരിന്റെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ സംരക്ഷിക്കാൻ ചുമതലപ്പെട്ട സൈബർ ഡിഫൻസ് ഏജൻസിയായ ‘സിസ’യുടെ ഇടക്കാല തലവൻ മധു ഗോട്ടുമുക്കല രഹസ്യരേഖകൾ ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്തത് വലിയ സുരക്ഷാ വിവാദത്തിന് വഴിവെച്ചു. ഇന്ത്യൻ വംശജനായ മധു, പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന ചാറ്റ് ജിപിടിയുടെ പബ്ലിക് വേർഷനിലാണ് സെൻസിറ്റീവ് ആയ ഫയലുകൾ അപ്‌ലോഡ് ചെയ്തത്. ഇതോടെ ഔദ്യോഗിക വിവരങ്ങൾ ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ രംഗത്തെത്തി.


സർക്കാർ നെറ്റ്‌വർക്കുകളിൽ നിന്നുള്ള വിവരങ്ങൾ പുറത്തുപോകുന്നത് തടയാൻ സ്ഥാപിച്ചിട്ടുള്ള ഓട്ടോമേറ്റഡ് സുരക്ഷാ സംവിധാനങ്ങൾ അസ്വാഭാവികമായ മാറ്റങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സിസയുടെ ചീഫ് ഇൻഫർമേഷൻ ഓഫീസറിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ഇയാൾ ചാറ്റ് ജിപിടി ഉപയോഗിച്ചതെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും, പബ്ലിക് പ്ലാറ്റ്‌ഫോമിൽ രേഖകൾ പങ്കുവെച്ചത് വലിയ വീഴ്ചയായാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ എഐ മോഡലുകളുടെ പരിശീലനത്തിനായി ഓപ്പൺ എഐ ഉപയോഗിക്കാൻ സാധ്യതയുള്ളതാണ് ആശങ്ക വർധിപ്പിക്കുന്നത്.


ആഭ്യന്തര സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിന് കർശന വിലക്കുണ്ടായിട്ടും, മധു ഗോട്ടുമുക്കല അത് മറികടന്ന് അധികാരം ദുരുപയോഗം ചെയ്തുവെന്ന് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്യുന്നു. അപ്‌ലോഡ് ചെയ്ത രേഖകളിൽ സിസയുടെ കരാർ വിവരങ്ങളും ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രം മാറ്റിവെച്ച സുപ്രധാന ഫയലുകളും ഉൾപ്പെട്ടിട്ടുണ്ട്. ഏജൻസിയുടെ സൈബർ സെൻസറുകൾ ഓഗസ്റ്റ് മാസത്തിൽ തന്നെ ഇത്തരത്തിലുള്ള നിരവധി മുന്നറിയിപ്പുകൾ നൽകിയിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഹാക്കിങ് ഭീഷണികളിൽ നിന്ന് അമേരിക്കൻ നെറ്റ്‌വർക്കുകളെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥനാണ് മധു ഗോട്ടുമുക്കല. വിവരസാങ്കേതിക വിദ്യയിൽ 24 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം ഡക്കോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡിയും ആന്ധ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഇയും ഉൾപ്പെടെ മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള വ്യക്തിയാണ്. ഇത്രയും ഉന്നതമായ പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് സംഭവിച്ച ഈ വീഴ്ച ഏജൻസിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്.


സംഭവത്തെക്കുറിച്ച് വിശദമായ അവലോകന റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെങ്കിലും അതിന്റെ ഉള്ളടക്കം പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ചാറ്റ് ജിപിടിയിലേക്ക് സർക്കാരിന്റെ രഹസ്യരേഖകൾ എത്തിയത് ദേശീയ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വലിയ ചർച്ചകൾ നടക്കുകയാണ്. സൈബർ സുരക്ഷാ ലോകത്തെ തന്നെ നടുക്കിയ ഈ സംഭവം എഐ സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ പാലിക്കേണ്ട ജാഗ്രതയെ വീണ്ടും ഓർമ്മിപ്പിക്കുന്നു.




Feedback and suggestions