27, December, 2025
Updated on 27, December, 2025 50
41 ദിവസം നീണ്ടുനിന്ന പുണ്യദിനങ്ങൾക്ക് ഇന്ന് പരിസമാപ്തി. ശബരിമലയിൽ നിന്നും മണ്ഡലപൂജ. ശനിയാഴ്ച 10:10നും 11:30 നും ഇടയിലാണ് മണ്ഡലപൂജ നടക്കുക. ഡിസംബർ 23ന് ആറന്മുള ക്ഷേത്രസന്നിധിയിൽ നിന്നാരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്നലെ (വെള്ളി)പകൽ ഒന്നോടെ പമ്പയിലെത്തി. ശനിയാഴ്ച്ച രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും. ദീപാരാധനയ്ക്കുശേഷം തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽനിന്ന് അഴിക്കും. തുടർന്ന് പുഷ്പാഭിഷേകത്തിനും അത്താഴപൂജയ്ക്കും ശേഷം രാത്രി ൧൦ന് ഹരിവരാസനം പാടി നടയടയ്ക്കും. മകരവിളക്ക് ഉത്സവത്തിനുവേണ്ടി 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും.അതേസമയം പമ്പയിലെത്തിയ തങ്കി അങ്കി സ്വീരണത്തോടെ ഗണപതി കോവിലിൽ തീർഥാടകർക്കു വേണ്ടി ദർശനത്തിനായി വെച്ചു. പ്രത്യേക പേടകത്തിൽ സ്ഥാപിച്ച തങ്ക അങ്കി പന്തളത്തുനിന്നെത്തിയ ഒമ്പതംഗ ഗുരുസ്വാമിമാർ തലയിലേന്തി ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ സന്നിധാനത്തേക്ക് പുറപ്പെട്ടു. ശേഷം ശരംകുത്തിയിലെത്തിയ ഘോഷയാത്രയെ ദേവസ്വം ബോർഡ്, പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ച് താഴെ തിരുമുറ്റത്തേക്ക് ആനയിച്ചു.
പതിനെട്ടാംപടി താണ്ടി കൊടിമരച്ചുവട്ടിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ്‌കുമാർ, ശബരിമല സ്‌പെഷ്യൽ കമീഷണർ ആർ ജയകൃഷ്ണൻ, എഡിഎം അരുൺ എസ് നായർ, എഡിജിപി എസ് ശ്രീജിത്ത്, ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്, ദേവസ്വം കമീഷണർ ബി സുനിൽകുമാർ, സെക്രട്ടറി പി എൻ ഗണേശരൻ പോറ്റി, തിരുവാഭരണം കമീഷണർ ആർ റജിലാൽ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ ജി ബിജു എന്നിവർ ചേർന്നാണ് സ്വീകരിച്ച് സോപാനത്തിലേക്ക് എത്തിച്ചത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ ചേർന്ന് പേടകം ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി. തുടർന്നായിരുന്നു തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടത്തിയത്.