Nimisha Priya’s death sentence; Kerala MPs write to the Centre seeking intervention
10, July, 2025
Updated on 10, July, 2025 4
![]() |
യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരുന്നു. വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം പിമാർ. കെ രാധാകൃഷ്ണൻ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡോ. ജോൺ ബ്രിട്ടാസ് എംപി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചു. അടൂർ പ്രകാശ് എം.പി, എ എ റഹീം എംപി എന്നിവരും പ്രധാനമന്ത്രിക്ക് കത്തയച്ചു. വിഷയം പാർലമെറ്റിൽ പല തവണ ഉന്നയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു. വധശിക്ഷ ഈ മാസം 16ന് നടപ്പാക്കണമെന്നാണ് ജയിൽ അധികൃതർക്ക് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ നിർദേശം
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേന്ദ്രത്തിന്റെ സമയബന്ധിത ഇടപെടല്‍ അനിവാര്യമാണ്. യെമനിലെ സാമൂഹ്യപ്രവർത്തകരടക്കം വിഷയത്തിൽ ഇടപെടുന്നുണ്ടെന്നും അതിൽ കേന്ദ്രത്തിന്റെ സഹായവും കൂടി ലഭിച്ചാൽ നിമിഷപ്രിയയെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കുന്നതിൽ ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങൾ ചെയ്യാനാകുമെന്ന് കെ രാധാകൃഷ്ണൻ എം പി ട്വന്റി ഫോറിനോട് പറഞ്ഞു.
ഇറാനുമായി ഇന്ത്യക്കുള്ള സൗഹൃദം ഉപയോഗിച്ച് വിഷയത്തിൽ ഇടപെടണമെന്ന് കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലെ ചോദ്യോത്തരവേളയിൽ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. നാല്പതിനായിരം ഡോളറാണ് വിദേശകാര്യ വകുപ്പ് യെമനിലേക്ക് അയച്ചിട്ടുള്ളത്. എന്നാൽ അത് ആർക്കെല്ലാം കൊടുത്തു എന്ന കാര്യത്തിൽ ഇതുവരെ മറുപടി വന്നിട്ടില്ല. ഇതിന് ശേഷം ഇനിയും എത്ര പണം വേണമെന്ന് ആക്ഷൻ കമ്മിറ്റി ചോദിച്ചിരുന്നു. ഇനിയും ദിവസങ്ങൾ മുന്നിലുണ്ട് ഈ മേഖലയിൽ ഇന്ത്യക്കുള്ള സ്വാധീനം ഉപയോഗിച്ച് ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടാണ് താൻ കേന്ദ്രത്തിന് കത്തയച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കൊല്ലപ്പെട്ട യെമൻപൗരൻ തലാൽ അബു മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരുകയാണ്. 2017 ജൂലായിലായിരുന്നു നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചത്. ഈ കേസിലാണ് യുവതി വധശിക്ഷ നേരിടുന്നത്.