കേരളം കുറ്റകരമായ മൗനത്തിലാണ് - പി. എസ്. ശ്രീധരൻ പിള്ള

Kerala is criminally silent - P. S. Sreedharan Pillai
25, June, 2025
Updated on 25, June, 2025 19

കേരള പീഡിയ ന്യൂസ്

തിരു: അടിയന്തരാവസ്ഥയെ തുടർന്നുള്ള തെരഞ്ഞെടുപ്പിൽ കേരളം ഭൂരിപക്ഷം വോട്ടുകൾ നൽകി ഏകാധിപത്യത്തെ പിന്തുണച്ചപ്പോൾ ഉത്തർപ്രദേശ് പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ശക്തമായി പ്രതികരിച്ചത് കൊണ്ടാണ് അടിയന്തിരാവസ്ഥ പിൻവലിച്ചതും മൊറാർജി പ്രധാനമന്ത്രിയായതും . കേരളം ഇപ്പോഴും കുറ്റകരമായ മൗനത്തിലാണെന്ന് ഗോവ ഗവർണർ അഡ്വ. പി. എസ്.ശ്രീധരൻ പിള്ള. 

ഗോഹത്തിയിൽ എ. കെ. ആൻ്റണി അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതികരിച്ചത് ചെറിയാൻ ഫിലിപ്പ് സാഹസികമായി റിപ്പോർട്ട് ചെയ്തു. എ. കെ.ഗോപാലൻ പറഞ്ഞത് ഒരു പെൺ ഹിറ്റ്‌ലർ പിറന്നിരിക്കുന്നു എന്നാണ്. പി. കെ. വാസുദേവൻ നായരും 1977 ലെ പാർട്ടി കോൺഗ്രസിൽ പ്രതികരിച്ചു. ഡോ .എം.എം.തോമസ് ഇന്ദിരയെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചു. ഓ. വി.വിജയനെ പോലുള്ള അപൂർവ്വം എഴുത്തുകാരും ശബ്ദമുയർത്തി. അക്കാലത്ത് പ്രതികരിച്ചവർക്ക് പോലീസിൻ്റെ ഇടപെടൽ നേരിടേണ്ടിവന്നു . അനീതിക്കെതിരെ പോരാടിയവരെ കുറിച്ച് കാര്യമായ പരാമർശങ്ങൾ പിന്നീട് ഉണ്ടായിട്ടില്ല.  

സെൻസർഷിപ്പ് ഉണ്ടായിരുന്നുവെങ്കിലും കേരളത്തിലെ ഏത് മാധ്യമമാണ് അടിയന്തിരാവസ്ഥ തെറ്റാണെന്ന് പറയാൻ ധൈര്യപ്പെട്ടത് ?   

മൗനം കുറ്റകരമാവുന്ന കാലഘട്ടത്തിലൂടെയാണ് പ്രസ്ഥാനങ്ങൾ കടന്നുപോകുന്നത്. അന്ന് ഇ. എം എസ്. പറഞ്ഞത് നിയമാനുസരണം നിലകൊണ്ടാൽ മതിയെന്നാണ്. മാപ്പ് അർഹിക്കാത്ത പിന്മാറ്റം. എൻ്റെ പുസ്തകം കൊണ്ട് ഏറ്റവും പ്രയോജനം കിട്ടിയ ആൾ മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹം ജയിലിൽ കിടക്കുന്ന ഫോട്ടോ എൻ്റെ പുസ്തകവുമായി ബന്ധപ്പെട്ട് ശ്രദ്ധ നേടി. പക്ഷേ അടിയന്തിരാവസ്ഥയെ വിലയിരുത്തുന്ന ഇക്കാലത്ത് അദ്ദേഹം ജനങ്ങളെ രാഷ്ട്രീയമായി വഴിതെറ്റിച്ച ചിത്രമാണുള്ളത്. അടിയന്തിരാവസ്ഥയെ മറക്കുന്ന മലയാളിയുടെ മറവിരോഗം ആശങ്കപ്പെടുത്തുന്നു. സത്യത്തെ കുഴിച്ചുമൂടുമ്പോൾ കേരളം നിശ്ശബ്ദത പാലിക്കുന്നു. ഈ മൗനത്തിന് ഭാവിയിൽ എത്രമാത്രം വിലകൊടുക്കേണ്ടിവരും എന്നതാണ് പ്രധാന പ്രശ്നം. 

ഒരു രാജ്യത്തെ ഏറ്റവും നീചമായ ഒരവവസ്ഥയാണ് പുസ്തകങ്ങളും രേഖകളും നശിപ്പിക്കുക എന്നത് . അക്കൂട്ടത്തിൽ ഷാ കമ്മീഷൻ റിപ്പോർട്ടും നശിപ്പിച്ചു. സത്യത്തെ കുഴിച്ചുമൂടുന്നതാണോ ധാർമ്മികതയെന്ന് ശ്രീധരൻ പിള്ള ചോദിച്ചു. 

അടിയന്തിരാവസ്ഥക്കാലത്തെ അനുഭവങ്ങൾ ആസ്പദമാക്കി ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള രചിച്ച , " ഷാ കമ്മീഷൻ - ഇക്കോസ് ഫ്രം എ ബറീഡ് റിപ്പോർട്ട് " , " ഡെമോക്രസി എൻചെയിൻഡ് - നേഷൻ ഡിസ്ഗ്രേസ്‌ഡ് " എന്നീ പുസ്തകങ്ങൾ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ , ആന്ധ്ര ഗവർണർ എസ്. അബ്ദുൾ നസീർ എന്നിവർ പ്രകാശിപ്പിച്ചു. റിട്ട.ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ , മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. അബ്ദുൾ കലാം എന്നിവർ പുസ്തകം സ്വീകരിച്ചു. കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ സൗത്ത് പാർക്ക് ഹോട്ടലിൽ നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ. രാമൻ പിള്ള , ജെ. ആർ.പദ്മകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിജിൽ ഹ്യൂമൻ റൈറ്റ്സ് ആയിരുന്നു സംഘാടകർ.

Feedback and suggestions

Related news