Government takes decisive move in Ship accident off the Kerala coastal areas
19, June, 2025
Updated on 19, June, 2025 16
![]() |
കേരളതീരത്തെ കപ്പൽ അപകടങ്ങളിൽ നിർണായക നീക്കവുമായി സർക്കാർ. അപകടമുണ്ടായ ജില്ലകളിലെ കളക്ടർമാർ ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് നൽകും. കപ്പൽ അപകടങ്ങൾ അന്വേഷിക്കാൻ ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. കണ്ടെയ്നറുകൾ തീരത്തെടിഞ്ഞ ജില്ലകളിലെ കളക്ടർമാരാവും കോടതിയെ സമീപിക്കുക.
അപകടമുണ്ടായ ജില്ലകളിലെ കളക്ടർമാർ ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് നൽകും. ചീഫ് സെക്രട്ടറി ചർച്ചകൾക്കുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം. കോസ്റ്റൽ ഐജി അക്ബറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. വിവിധ കോസ്റ്റൽ സ്റ്റേഷനുകളിലെ സി ഐ മാർ ഉൾപ്പെടുന്നതാണ് സംഘം.
കേരള തീരത്ത് രണ്ട് അപകടങ്ങളാണ് അടുത്തിടെ തുടരെ സംഭവിച്ചത്. ആദ്യത്തേത് വിഴിഞ്ഞത്ത് നിന്ന് കൊച്ചിക്ക്ആ പോയ എം എസ് സി 3 എൽസ എന്ന ചരക്ക് കപ്പൽ ആലപ്പുഴയ്ക്ക് സമീപം ഉൾക്കടലിൽ മുങ്ങി. കഴിഞ്ഞ മാസം ( മേയ്) 24 നായിരുന്നു ഈ കപ്പലപകടം സംഭവിച്ചത്. കപ്പൽ പൂർണ്ണമായും മുങ്ങുകയും 600 ലേറെ കണ്ടെയ്നുറുകൾ കടലിലാകുകയും ചെയ്തു.
രണ്ടാമത്തേത് ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് പടിഞ്ഞാറ് ഭാഗത്ത് ഉൾക്കടലിൽ സിംഗപ്പൂർ പതാക വഹിക്കുന്ന ചൈനീസ് ചരക്കുകപ്പലായ ‘വാൻ ഹായ് 503 ന് തീപിടിച്ചാണ് അപകടം.അന്താരാഷ്ട്ര കപ്പൽ ചാലിൽ കേരള തീരത്ത് ഇരുപത് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മാറി ബേപ്പൂരിനും – അഴീക്കലിനും ഇടയിലാണ് കപ്പൽ അപകടം സംഭവിച്ചത്.