കളിപ്പാട്ടത്തിലെ മുത്ത് കുഞ്ഞിന്‍റെ ശ്വാസകോശത്തിൽ കുടുങ്ങി;* *അടിയന്തിര ബ്രോങ്കോസ്കോപ്പിയിലൂടെ ജീവൻ രക്ഷ‍ിച്ച് വി.പി.എസ് ലേക്‌ഷോറിലെ ഡോക്ടർമാർ


8, August, 2026
Updated on 8, August, 2026 5


കൊച്ചി: കളിപ്പാട്ടത്തിലെ മുത്ത് അബദ്ധത്തിൽ ശ്വാസകോശത്തിൽ കുടുങ്ങിയ കുഞ്ഞിന് ര‍ക്ഷകരായി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ. കളിക്കുന്നതിനിടെ അബദ്ധത്തിൽ ശ്വസിച്ചപ്പോഴാണ് ഫോർട്ട്കൊച്ചി സ്വദേശികളുടെ രണ്ടര വയസ്സുകാരിയായ മകളുടെ ഉള്ളിലേക്ക് മുത്ത് കടന്നത്. കുഞ്ഞിന്‍റെ സ്ഥിതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങാനുള്ള സാഹചര്യം മനസിലാക്കിയ ഡോക്ടർമാർ അടിയന്തിര ബ്രോങ്കോസ്കോപ്പിയിലൂടെ മുത്ത് പുറത്തെടുക്കുകയായിരുന്നു. 




വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഉടൻ കുഞ്ഞുമായി രക്ഷിതാക്കൾ നഗരത്തിലെ രണ്ട് ആശുപത്രികളിൽ എത്തിയെങ്കിലും പീഡിയാട്രിക് ബ്രോങ്കോസ്കോപ്പി സൗകര്യങ്ങളില്ലാത്തതിനാൽ ചികിത്സ സാധ്യമായില്ല. അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി വി.പി.എസ് ലേക്‌ഷോറിലേക്ക് നിർദേശിക്കപ്പെടുകയായിരുന്നു. 




കുഞ്ഞിന്‍റെ ശ്വാസനാളത്തിൽ മുത്ത് ആഴത്തിൽ കുടുങ്ങിയിരിക്കുകയാണെന്ന് ക്ലിനിക്കൽ, ഇമേജിംഗ് പരിശോധനകളിലൂടെ വി.പി.എസ് ലേക്‌ഷോറിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ജനറൽ അനസ്തേഷ്യ നൽകി ബ്രോങ്കോസ്കോപ്പി നടത്തുകയായിരുന്നു. പൾമണോളജി വിഭാഗം മേധാവി ഡോ. ഹരി ലക്ഷ്മണന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശ്വാസകോശത്തിന് യാതൊരു പരിക്കും ഏൽക്കാതെ സുരക്ഷിതമായി മുത്ത് പുറത്തെടുത്തത്. ശേഷം സുഖം പ്രാപിച്ച കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. 




മുത്ത് ഉള്ളിൽ കുടുങ്ങി കുഞ്ഞിന് ശ്വാസതടസ്സമുണ്ടായതോടെ തങ്ങൾ ഭയന്നുപോയെന്ന് മാതാവ് പറഞ്ഞു. അബദ്ധത്തിൽ ശ്വസിച്ചപ്പോൾ മുത്ത് ഉള്ളിലേക്ക് പോയെന്ന് കുട്ടി തങ്ങളോട് പറഞ്ഞു. ഉടനെ, ഓൺലൈൻ വീഡിയോകൾ കണ്ട് പ്രാഥമിക ശുശ്രൂഷ നൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിന്‍റെ ജീവൻ രക്ഷപ്പെടുത്തിയ വി.പി.എസ് ലേക്‌ഷോറിലെ ഡോക്ടർമാരോടും മറ്റ് ജീവനക്കാരോടും വലിയ നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 




പുറമെനിന്നുള്ള വസ്തുക്കൾ ശ്വാസനാളത്തിൽ കുടുങ്ങുന്നത് അടിയന്തിര ചികിത്സ ആവശ്യമായ ഗുരുതര സാഹചര്യമാണെന്ന് ഡോ. ഹരി ലക്ഷ്മണൻ പറഞ്ഞു. പ്രത്യേകിച്ച് കുട്ടികളിൽ ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ഇത്തരം സന്ദർഭങ്ങളിൽ, അടിയന്തിര പ്രാഥമിക ശുശ്രൂഷ നൽകണം. അഞ്ച് തവണ പുറംഭാഗത്ത് തട്ടുകയും തുടർന്ന് അഞ്ച് തവണ വയറിൽ സമ്മർദം നൽകുകയും ചെയ്യാം (Heimlich manoeuvre). ഇത് ഫലപ്രദമാകുന്നില്ലെങ്കിൽ ഉടൻ പീഡിയാട്രിക് ബ്രോങ്കോസ്കോപ്പി സൗകര്യവും പരിചയസമ്പന്നരായ ഡോക്ടർമാരുമുള്ള ആശുപത്രിയിൽ കുഞ്ഞിനെ എത്തിക്കണം. സമയബന്ധിതമായ ഇടപെടലും വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളും ചികിത്സക്ക് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 




സങ്കീർണമായ ഇത്തരം നിരവധി കേസുകൾ വിജയകരമായി കൈകാര്യം ചെയ്തുള്ള വർഷങ്ങളുടെ അനുഭവസമ്പത്ത് വി.പി.എസ് ലേക്‌ഷോറിനുണ്ട്. ഒരു കുഞ്ഞിന്‍റെ ശ്വാസനാളത്തിൽ നിന്ന് ലോഹ പിൻ നീക്കം ചെയ്തത്, ഒരു വർഷത്തിലേറെ ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന മത്സ്യത്തിന്‍റെ ഭാഗം ഒരു രോഗിയിൽ നിന്ന് നീക്കം ചെയ്തത് എന്നിവയൊക്കെ അതിന് ഉദാഹരണങ്ങളാണ്. 




ഇത്തരം സന്ദർഭങ്ങളിൽ, കുഞ്ഞിനെ പീഡിയാട്രിക് ബ്രോങ്കോസ്കോപ്പി സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുകയെന്നത് പ്രധാനമാണ്. ചികിത്സ വൈകുന്നത് ശ്വാസനാളം പൂർണമായി അടയുന്നതിനും ഗുരുതര ശ്വാസകോശ അണുബാധയുണ്ടാകുന്നതിനും മറ്റ് ഗുരുതരാവസ്ഥകൾക്കും വഴിവെക്കും. കുട്ടിയുടെ ഉള്ളിൽ എന്തെങ്കിലും വസ്തുക്കൾ കടന്നതായി സംശയമുണ്ടായാൽ മാതാപിതാക്കൾ ഉടൻ അടിയന്തിര ചികിത്സ തേടണം. 




മുത്തുകൾ, വളപ്പൊട്ടുകൾ, ബട്ടണുകൾ, നാ‍ണ‍യങ്ങൾ, ബാറ്ററികൾ, പിന്നുകൾ, നട്സ് തുടങ്ങിയവയൊക്കെ കുട്ടികളുടെ കൈയെത്തുന്നിടത്ത് നിന്നും അകറ്റണം. പെട്ടെന്നുള്ള ശ്വാസംമുട്ടൽ, തുടർച്ചയായ ചുമ, ശ്വാസമെടുക്കുമ്പോഴുള്ള അസാധാരണമായ ശബ്ദം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വസ്തുക്കൾ ശരീരത്തിനകത്ത് കടന്നതായി സംശയിക്കാവുന്നതാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വിദഗ്ധ ചികിത്സ വൈകരുതെന്ന് ഡോക്ടർമാർ നിർദേശിച്ചു.





Feedback and suggestions