ഇറാന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയ്ക്കായി നെതന്യാഹു അമേരിക്കയിലേക്ക്


28, July, 2026
Updated on 28, July, 2026 2


ജറുസലേം: ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയിലേക്ക് പുറപ്പെട്ടു. ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തും. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരുവരും പരസ്യമായി അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്ന സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്.അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഫെബ്രുവരിയില്‍ ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതോടെയാണ് യുദ്ധം തുടങ്ങിയത്. തുടര്‍ന്ന് അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍, ഇസ്രയേലും ട്രംപ് ഭരണകൂടവും തമ്മില്‍ ചില വിഷയങ്ങളില്‍ ഭിന്നതയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, ഇരു നേതാക്കളും പരസ്യമായ അഭിപ്രായവ്യത്യാസങ്ങള്‍ കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയില്‍ ഇറാന്‍ വിഷയം, ഇസ്രയേല്‍-ലെബനന്‍ സമാധാന ചട്ടക്കൂട് കരാറിന്റെ നടപ്പാക്കല്‍, ഗാസയിലെ സാഹചര്യം, മേഖലയിലെ സുരക്ഷാ വിഷയങ്ങള്‍ എന്നിവ പ്രധാനമായി ചര്‍ച്ചയാകും. കൂടിക്കാഴ്ചയ്ക്ക് മുമ്പ് പ്രതികരിച്ച നെതന്യാഹു, ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുകയും മേഖലയിലെ സമാധാനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന്’ പറഞ്ഞു.ട്രംപ് വീണ്ടും അധികാരത്തിലെത്തിയശേഷം ഇരുവരും തമ്മിലുള്ള എട്ടാമത്തെ കൂടിക്കാഴ്ച കൂടിയാണിത്. അതേസമയം, ഇസ്രയേലില്‍ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന ഈ സന്ദര്‍ശനം രാഷ്ട്രീയമായും നിര്‍ണായകമാണ്. ഹമാസ് ആക്രമണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വിമര്‍ശനം തുടരുന്നതിനിടെ നെതന്യാഹുവിന്റെ ജനപ്രീതി ഇടിഞ്ഞതായി പുതിയ സര്‍വേകള്‍ സൂചിപ്പിക്കുന്നു




Feedback and suggestions