20, July, 2026
Updated on 20, July, 2026 4
എൽ.പി.ജി ഉപയോഗവും വർദ്ധിച്ചുവരുന്ന ഇന്ധന ഇറക്കുമതി ചെലവും കുറയ്ക്കുന്നതിന്റെ ഭാഗമായി വീടുകളിൽ പാചകത്തിന് എഥനോൾ ഉപയോഗിക്കുന്നതിനുള്ള പുതിയ നയരൂപീകരണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയമാണ് എഥനോൾ മുഖ്യ പാചക ഇന്ധനമാക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നത്. ഇത് പ്രാബല്യത്തിൽ വരുന്നതോടെ എൽ.പി.ജിക്ക് പകരമായി എഥനോളും അടുക്കളകളിൽ സജീവമാകും.സെപ്റ്റംബറോടെ പുതിയ നയം പുറത്തിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി എഥനോൾ വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് ഒറ്റത്തവണയായോ അല്ലാതെയോ സബ്സിഡി നൽകുന്നതിനുമുള്ള സാധ്യതകളും സർക്കാർ പരിശോധിക്കുന്നുണ്ട്. ഇന്ധന വിതരണക്കാരുടെ പ്രതിനിധികളുമായി സർക്കാർ ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിവരികയാണ്. എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അടുപ്പുകളുടെ പരീക്ഷണങ്ങൾ സർക്കാർ നിർദ്ദേശപ്രകാരം നേരത്തെ തന്നെ ആരംഭിച്ചിരുന്നു.കരിമ്പ്, ഭക്ഷ്യധാന്യങ്ങൾ എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പുനരുപയോഗ ഇന്ധനമാണ് എഥനോൾ. രാജ്യത്ത് എഥനോൾ ഉൽപ്പാദനം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. നിലവിൽ ഇന്ത്യയുടെ വാർഷിക എഥനോൾ ഉൽപ്പാദന ശേഷി 2000 കോടി ലിറ്ററിലധികമാണ്. ഈ സാമ്പത്തിക വർഷം ഇത് 400 കോടി ലിറ്റർ കൂടി വർദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. പെട്രോളിൽ എഥനോൾ കലർത്തുന്ന സർക്കാരിന്റെ ഇ-20 പദ്ധതിക്കായി പ്രതിവർഷം 1100 കോടി ലിറ്ററും മദ്യം, മരുന്ന്, മറ്റ് രാസവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനായി 300 മുതൽ 350 കോടി ലിറ്ററും ഉപയോഗിക്കുന്നുണ്ട്. ശേഷിക്കുന്ന ഏകദേശം 700 കോടി ലിറ്ററോളം എഥനോളാണ് പാചക ഇന്ധനമായി വിനിയോഗിക്കാൻ ലക്ഷ്യമിടുന്നത്. നേപ്പാൾ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് അധികമുള്ള എഥനോൾ കയറ്റുമതി ചെയ്യാനുള്ള സാധ്യതയും ഇന്ത്യ പരിശോധിക്കുന്നുണ്ട്.പാചകത്തിനുള്ള എഥനോൾ വിതരണം സുഗമമാക്കുന്നതിനായി എണ്ണക്കമ്പനികളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ 'എഥനോൾ എ.ടി.എമ്മുകൾ' സ്ഥാപിക്കാൻ സർക്കാർ നിർദ്ദേശിച്ചേക്കുമെന്നാണ് വ്യവസായ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിലൂടെ ഉപഭോക്താക്കൾക്ക് ക്യാനുകളിൽ എഥനോൾ എളുപ്പത്തിൽ വാങ്ങാൻ സാധിക്കും. എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അടുപ്പുകളുടെ വികസനവുമായി ബന്ധപ്പെട്ട് എണ്ണക്കമ്പനികൾ ഇതിനകം തന്നെ ഗവേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഇന്ത്യയുടെ എൽ.പി.ജി വിതരണത്തെ ബാധിച്ച പശ്ചാത്തലത്തിൽ, ഇറക്കുമതി കുറയ്ക്കാൻ എഥനോൾ മികച്ചൊരു ബദലാണെന്ന് വിലയിരുത്തപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എൽ.പി.ജി ഇറക്കുമതിയെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി 30 ദിവസത്തേക്ക് ആവശ്യമായ എൽ.പി.ജി ശേഖരിച്ചുവെക്കാനുള്ള പദ്ധതികളും സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ തയ്യാറാക്കുന്നുണ്ട്. 2050 ഓടെ ഇലക്ട്രിക്, ബയോഗ്യാസ് തുടങ്ങിയ ഫോസിൽ ഇതര പാചക സംവിധാനങ്ങളിലേക്ക് മാറുന്നതിലൂടെ എൽ.പി.ജി സബ്സിഡി ഇനത്തിൽ ഇന്ത്യയ്ക്ക് രണ്ട് ലക്ഷം കോടി രൂപയോളം ലാഭിക്കാൻ കഴിയുമെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റൈനബിൾ ഡെവലപ്‌മെന്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.