9, July, 2026
Updated on 9, July, 2026 42
അമേരിക്ക ഇറാനിൽ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ വ്യാഴാഴ്ച പുലർച്ചെ കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇതോടെ മേഖലയിൽ യുദ്ധം വീണ്ടും ശക്തമാകുമെന്ന ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. മൂന്ന് ഗൾഫ് രാജ്യങ്ങളിലും ഉടനടി നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, തങ്ങളുടെ അതിർത്തിക്കുള്ളിലേക്ക് വന്ന ഡ്രോണുകളും മിസൈലുകളും സജീവമായി പ്രതിരോധിച്ചതായി കുവൈറ്റ് സൈന്യം വ്യക്തമാക്കി.ബുധനാഴ്ച അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ബഹ്‌റൈനിലും കുവൈറ്റിലും നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് ഇപ്പോഴത്തെ പുതിയ സംഘർഷം ഉടലെടുത്തത്. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ അടുത്തിടെ നടത്തിയ ആക്രമണങ്ങൾ ദുർബലമായ വെടിനിർത്തൽ കരാറിന്റെ അന്ത്യം കുറിക്കുന്നതാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബുധനാഴ്ച വൈകി പുതിയ യുഎസ് സൈനിക നടപടി ആരംഭിച്ചത്.ഒമാൻ തീരത്ത് നിരവധി ചരക്കുകപ്പലുകളെ ഇറാൻ ലക്ഷ്യമിട്ടതിന് പിന്നാലെ, ഇറാന്റെ വിവിധ സൈനിക കേന്ദ്രങ്ങളിലും തുറമുഖങ്ങളിലും യുഎസ് സൈന്യം ആക്രമണം നടത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് വീണ്ടും യുദ്ധം രൂക്ഷമാകുന്നത്. ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിന് ഭീഷണിയുയർത്താനുള്ള ഇറാന്റെ ശേഷിയെ "കൂടുതൽ തരംതാഴ്ത്താൻ" ലക്ഷ്യമിട്ടാണ് പുതിയ ആക്രമണങ്ങളെന്ന് സൈനിക ഉദ്യോഗസ്ഥർ ബുധനാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു