24, June, 2026
Updated on 24, June, 2026 2
സംസ്ഥാനത്തിന്റെ സാമ്പത്തിക അവലോകനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തലുകളെ പൂർണ്ണമായും തള്ളിക്കൊണ്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി രൂപ വകമാറ്റിയെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും ദുരിതാശ്വാസ നിധിയിലെ പണം പൂർണ്ണമായും സുരക്ഷിതമാണെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. റിപ്പോർട്ടിനെ രാഷ്ട്രീയ ലാഭത്തിനായി ചിലർ ബോധപൂർവ്വം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് സി.എം.ഡി.ആർ.എഫിൽ നിന്ന് 262.06 കോടി രൂപ വകമാറ്റി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. "ഓരോ സാമ്പത്തിക വർഷാവസാനവും മാർച്ച് 31-ന് ട്രഷറി അക്കൗണ്ടുകളിൽ ചെലവാക്കാതെ കിടക്കുന്ന തുക സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് നിധിയിലേക്ക് മാറ്റുന്ന ഒരു സുതാര്യമായ പ്രക്രിയ നിലവിലുണ്ട്. പൊതു കണക്കിന്റെ വലിപ്പം ക്രമീകരിക്കാൻ വേണ്ടി നടത്തുന്ന ഈ തുക മാറ്റലിനെ 'വകമാറ്റൽ' എന്ന് വ്യാഖ്യാനിക്കുന്നത് നിർഭാഗ്യകരമാണ്."മാർച്ച് ഒടുവിൽ സഞ്ചിത നിധിയിലേക്ക് മാറ്റിയ ഈ തുക, പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ വാരത്തിൽ തന്നെ കാലതാമസമില്ലാതെ പഴയപടി ട്രഷറി അക്കൗണ്ടിലേക്ക് റീഅലോക്കേറ്റ് ചെയ്യാറാണ് പതിവ്. ഈ രീതിയിൽ പണം മാറ്റുമ്പോൾ ഒരു പൈസ പോലും നഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദുരിതാശ്വാസ നിധിയിലെ പണം മറ്റേതെങ്കിലും ആവശ്യത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും അത് ട്രഷറി അക്കൗണ്ടിൽ തന്നെ സുരക്ഷിതമാണെന്നും വ്യക്തമാക്കിയ മുൻ മുഖ്യമന്ത്രി, സി.എ.ജിയുടെ നിലപാടിനെ വിമർശിച്ചു. ഉന്നത ധനകാര്യ ഉദ്യോഗസ്ഥർ കൃത്യമായ മറുപടി നൽകിയിട്ടും അക്കൗണ്ടന്റ് ജനറൽ ഈ വസ്തുതകളെ ശരിയായി ഉൾക്കൊള്ളാൻ തയ്യാറായില്ല. സി.എ.ജി റിപ്പോർട്ടിൽ ഈ തുക മാറ്റം 'ക്രമരഹിതം' എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യാതൊരുവിധ സാമ്പത്തിക ദുരുപയോഗമോ അഴിമതിയോ നഷ്ടമോ റിപ്പോർട്ടിൽ ആരോപിച്ചിട്ടില്ല.ട്രഷറി അക്കൗണ്ടിൽ നിന്ന് മാറ്റിയ തുക അടുത്ത സാമ്പത്തിക വർഷാരംഭത്തിൽ തന്നെ തിരികെ അക്കൗണ്ടിലേക്ക് നൽകിയത് ഓഡിറ്റ് ടീം തന്നെ കണ്ടെത്തിയതായി റിപ്പോർട്ടിന്റെ 139-ാം പേജിൽ വ്യക്തമാക്കുന്നുണ്ടെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.