19, March, 2026
Updated on 19, March, 2026 24
ഖത്തറിന് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ തുടരുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമായ ഇറാന്റെ ‘സൗത്ത് പാഴ്‌സ്’ പൂർണ്ണമായും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ഈ മേഖല ലക്ഷ്യം വെക്കുമെന്ന ട്രംപിന്റെ പ്രസ്താവന പശ്ചിമേഷ്യൻ സംഘർഷത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറാന്റെ സൗത്ത് പാഴ്‌സ് മേഖലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും അമേരിക്കയുടെ സമ്മതമില്ലാതെയാണ് ആ നീക്കം നടന്നതെന്നും ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണമാണ് ട്രംപിനെ ചൊടിപ്പിച്ചത്. ആഗോള വിതരണത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഈ പ്ലാന്റിന് നേരെ നടന്ന ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഖത്തറിന് നേരെയുള്ള നീക്കങ്ങൾ തുടർന്നാൽ അമേരിക്ക നേരിട്ട് ഇടപെട്ട് ഇതുവരെ കാണാത്ത ശക്തിയോടെ തിരിച്ചടിക്കുമെന്നും ഇറാന്റെ വാതക മേഖല തകർക്കുമെന്നും ട്രംപ് താക്കീത് നൽകി.മേഖലയിലെ പ്രധാന ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് നിലവിൽ അടഞ്ഞ നിലയിലാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. സമാധാന ചർച്ചകൾക്ക് പകരം ആക്രമണ പ്രത്യാക്രമണങ്ങൾ വർദ്ധിക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ ഭീഷണിയായി മാറിയിരിക്കുകയാണ്. വൻശക്തികൾ നേരിട്ട് യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ കടുത്ത പ്രസ്താവന വരുന്നത്.