ട്രെയിനിലെ ചൂടുള്ള ബിരിയാണി ഇനി ഓർമ്മയാകുമോ? വില്ലനായി എൽപിജി ക്ഷാമം


15, March, 2026
Updated on 15, March, 2026 1


ഇന്ത്യൻ റെയിൽവേയിലെ ഭക്ഷണ വിതരണ ശൃംഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ ഇസ്രയേൽ-ഇറാൻ യുദ്ധത്തെത്തുടർന്ന് രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണത്തിലുണ്ടായ വലിയ കുറവാണ് റെയിൽവേ കാറ്ററിംഗ് മേഖലയെ തളർത്തുന്നത്. ഇതോടെ ദീർഘദൂര ട്രെയിനുകളിൽ യാത്രക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ചൂടുള്ള ബിരിയാണിക്കും താലിക്കും പകരം ‘റെഡി ടു ഈറ്റ്’ പാക്കറ്റുകൾ നൽകേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഐആർസിടിസിയുടെ ബേസ് കിച്ചണുകൾ പൂർണ്ണമായും എൽപിജിയെ ആശ്രയിച്ചു പ്രവർത്തിക്കുന്നതിനാൽ പാചകവാതകത്തിന്റെ ലഭ്യതക്കുറവ് ഭക്ഷണ നിർമ്മാണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.


നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഐആർസിടിസി കാറ്ററിംഗ് ഓപ്പറേറ്റർമാർക്ക് കർശന നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു. പാചകത്തിനായി എൽപിജിക്ക് പകരം ഇൻഡക്ഷൻ കുക്കറുകളും മൈക്രോവേവ് സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്താനാണ് നിർദ്ദേശം. കൂടാതെ തടസ്സമില്ലാത്ത ഭക്ഷണ വിതരണം ഉറപ്പാക്കാൻ റെഡി ടു ഈറ്റ് ഭക്ഷണങ്ങളുടെ വലിയ ശേഖരം കരുതാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധി തുടരുകയാണെങ്കിൽ ചില ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണത്തിന്റെ വിതരണം താൽക്കാലികമായി നിർത്തിവെക്കേണ്ടി വരുമെന്ന സൂചനയും റെയിൽവേ നൽകുന്നുണ്ട്.പ്രതിദിനം ശരാശരി 17 ലക്ഷത്തോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന ഐആർസിടിസിക്ക് ഈ അപ്രതീക്ഷിത ക്ഷാമം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിൽ അഞ്ചിലൊന്ന് ഭക്ഷണവും വിതരണം ചെയ്യുന്ന പശ്ചിമ റെയിൽവേ സോണിലാണ് പ്രതിസന്ധി കൂടുതൽ പ്രകടമാകാൻ സാധ്യത. ഭക്ഷണ വിതരണം വെട്ടിച്ചുരുക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ ടിക്കറ്റ് ബുക്കിംഗിനൊപ്പം മുൻകൂട്ടി പണമടച്ച യാത്രക്കാർക്ക് തുക തിരികെ നൽകുന്ന കാര്യവും റെയിൽവേ പരിഗണിക്കുന്നുണ്ട്. എങ്കിലും വരും ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർ കരുതൽ എന്ന നിലയിൽ ലഘുഭക്ഷണങ്ങൾ കയ്യിൽ വയ്ക്കുന്നത് ഉചിതമായിരിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.




Feedback and suggestions