12, March, 2026
Updated on 12, March, 2026 5
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിലും ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ കഴിഞ്ഞതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ആദ്യ എണ്ണ ടാങ്കർ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി മൂന്ന് തവണ താൻ നേരിട്ട് സംസാരിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. നിലവിലെ വെല്ലുവിളികൾക്കിടയിലും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന് നടത്തിയ നയതന്ത്ര നീക്കങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുകയും വിതരണ ശൃംഖലയിൽ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്ന സമയത്ത് ഇന്ത്യയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകിയതെന്ന് ജയശങ്കർ പറഞ്ഞു. ഇറാനുമായുള്ള ദീർഘകാല ബന്ധവും നയതന്ത്ര ചർച്ചകളുമാണ് ഈ ഘട്ടത്തിൽ തുണയായത്. ചരക്ക് നീക്കം സുഗമമാക്കുന്നതിനും ടാങ്കറുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ഇറാൻ ഭരണകൂടം സഹകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ഇന്ത്യയുടെ വിദേശനയം കൂടുതൽ കരുത്തുറ്റതാകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ ആഭ്യന്തര വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിഞ്ഞു. സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളിലും ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.