11, March, 2026
Updated on 11, March, 2026 23
ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം പശ്ചിമേഷ്യയെ യുദ്ധമുനമ്പിലാക്കിയിരിക്കെ, നിർണ്ണായക ഇടപെടലുമായി ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അഗരാച്ചിയുമായി സംസാരിച്ചു. മേഖലയിലെ ഏറ്റവും പുതിയ സാഹചര്യങ്ങളെക്കുറിച്ച് ഇരുവരും വിശദമായി ചർച്ച ചെയ്തു. ബന്ധം തുടർന്നും നിലനിർത്താൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി ജയ്ശങ്കർ എക്‌സിൽ കുറിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ നാറ്റോ സഖ്യകക്ഷിയായ തുർക്കിയും രംഗത്തെത്തിയിട്ടുണ്ട്. സമാധാന ചർച്ചകളിലേക്ക് ഇറാൻ മടങ്ങിവരണമെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ ആവശ്യപ്പെട്ടു. എന്നാൽ, ചർച്ചകളോട് അനുകൂലമായ നിലപാടല്ല ഇറാൻ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. ആക്രമണം തുടങ്ങിയവർ തന്നെ അത് അവസാനിപ്പിക്കട്ടെ എന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. റഷ്യയും ചൈനയും വെടിനിർത്തലിനായി തങ്ങളെ സമീപിച്ചതായും ഇറാൻ അവകാശപ്പെട്ടു.സംഘർഷം വ്യാപിച്ചതോടെ യൂറോപ്യൻ യൂണിയൻ വിളിച്ചുചേർത്ത അടിയന്തര ചർച്ചയിൽ ജിസിസി രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രധാന രാജ്യങ്ങൾ പങ്കെടുത്തു. യുദ്ധം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും ജനജീവിതത്തെയും സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ ഇന്ധനവിലയിൽ 16 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ ഒരു ഗാലൺ പെട്രോളിന് ശരാശരി 3.48 ഡോളർ എന്ന നിരക്കിലെത്തി. ഇന്ധനവില വർദ്ധിച്ചത് ഗതാഗതച്ചെലവ് കൂട്ടുന്നതിനും തൽഫലമായി ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വർദ്ധിക്കുന്നതിനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.