ഇറാൻ യുദ്ധത്തിൽ പങ്കുചേരുന്നത് തള്ളിക്കളയാനാകില്ലെന്ന് കാനഡ; സഖ്യകക്ഷികൾക്കൊപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി


5, March, 2026
Updated on 5, March, 2026 5


ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ കാനഡ പങ്കുചേരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി.യുദ്ധം ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിക്കൊപ്പം കാൻബറയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. തങ്ങളുടെ സഖ്യകക്ഷികൾക്കൊപ്പം കാനഡ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കയുമായി ശക്തമായ പ്രതിരോധ ബന്ധമുള്ള നാറ്റോ (Nato) അംഗമാണ് കാനഡ. ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങളെ താൻ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഈ സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് കാർണി അഭിപ്രായപ്പെട്ടു. ആക്രമണത്തെക്കുറിച്ച് അമേരിക്കയോ ഇസ്രായേലോ കാനഡയെ മുൻകൂട്ടി അറിയിക്കുകയോ പങ്കുചേരാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ മുൻനിർത്തി കഴിഞ്ഞ 15 വർഷമായി കാനഡയ്ക്ക് ഇറാനുമായി നയതന്ത്ര ബന്ധമില്ല. കഴിഞ്ഞ വർഷം ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്ക വർദ്ധിപ്പിച്ചുകൊണ്ട് പാകിസ്ഥാനും യുദ്ധത്തിൽ പങ്കുചേരാനുള്ള സൂചനകൾ നൽകി. സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാറാണ് പാകിസ്ഥാനെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്.സൗദി അറേബ്യയെ ഇറാൻ ആക്രമിച്ചാൽ അത് തങ്ങൾക്കെതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ സെപ്റ്റംബറിൽ ഒപ്പിട്ട നാറ്റോ മാതൃകയിലുള്ള പ്രതിരോധ കരാർ പ്രകാരം ഇരു രാജ്യങ്ങളും പരസ്പരം സുരക്ഷാ സംരക്ഷണം ഉറപ്പാക്കാൻ ബാധ്യസ്ഥരാണ്.യുദ്ധം ആറാം ദിവസത്തിലേക്ക് കടന്ന വ്യാഴാഴ്ച അതിരാവിലെ ഇസ്രായേലിന് നേരെ ഇറാൻ പുതിയ മിസൈൽ ആക്രമണം നടത്തി. ഇതോടെ ദശലക്ഷക്കണക്കിന് ആളുകൾ ബോംബ് ഷെൽട്ടറുകളിലേക്ക് മാറി. അതേസമയം, ഇറാനെതിരായ വ്യോമാക്രമണം നിയന്ത്രിക്കാനുള്ള നീക്കം യുഎസ് സെനറ്റിൽ പരാജയപ്പെട്ടു. ഇതോടെ സൈനിക നടപടികളുമായി മുന്നോട്ട് പോകാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൂടുതൽ അധികാരം ലഭിച്ചു.യുദ്ധം ഇറാൻ-ഇസ്രായേൽ അതിർത്തികൾ കടന്ന് വ്യാപിക്കുകയാണ്. ബുധനാഴ്ച ശ്രീലങ്കൻ തീരത്തിന് സമീപം വെച്ച് ഒരു അമേരിക്കൻ അന്തർവാഹിനി ഇറാന്റെ യുദ്ധക്കപ്പൽ തകർത്തു. ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടു. തുർക്കി ലക്ഷ്യമാക്കി വന്ന ഇറാന്റെ ബാലിസ്റ്റിക് മിസൈൽ നാറ്റോ സേന തകർത്തു. ഫെബ്രുവരി 28-ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണമാണ് യുദ്ധത്തിന് തുടക്കമിട്ടത്.ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി ഉൾപ്പെടെ ആയിരത്തിലധികം പേർ ഇതുവരെ കൊല്ലപ്പെട്ടു. യുദ്ധം മൂലം ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചെങ്കിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഉൾപ്പെടെ തിരിച്ചെത്തിക്കാൻ പരിമിതമായ വിമാന സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്.




Feedback and suggestions