10, February, 2026
Updated on 10, February, 2026 6
മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ‘ഫോർ സ്റ്റാഴ്സ് ഓഫ് ഡെസ്റ്റിനി’ എന്ന ആത്മകഥയെച്ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ തർക്കം മുറുകുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഈ പുസ്തകത്തിന്റെ ഹാർഡ്‌കവർ പതിപ്പ് രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രദർശിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. ഈ സംഭവം സുരക്ഷാ ലംഘനമാണെന്ന് ഭരണപക്ഷം ആരോപിച്ചതോടെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചു.
പുസ്തകം ഇതുവരെ അച്ചടിക്കുകയോ ഡിജിറ്റൽ രൂപത്തിൽ പോലും വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പ്രസാധകരായ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പുറത്തിറക്കാൻ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. എന്നാൽ ജനറൽ നരവനെയുടെ കൃതിക്ക് മാത്രം ഇത്തരത്തിൽ അനുമതി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പുസ്തകത്തിന്റെ അച്ചടിച്ച കോപ്പി രാഹുൽ ഗാന്ധിയുടെ കൈകളിൽ എത്തിയത് ദുരൂഹമാണെന്നാണ് സർക്കാർ പക്ഷത്തിന്റെ വാദം.ബജറ്റ് സമ്മേളനത്തിനിടെ ചൈനീസ് കടന്നുകയറ്റത്തെയും ദോക്‌ലാം വിഷയത്തെയും കുറിച്ച് സംസാരിക്കവേയാണ് രാഹുൽ ഗാന്ധി പുസ്തകത്തിലെ ഭാഗങ്ങൾ സഭയിൽ വായിച്ചത്. കേന്ദ്ര സർക്കാരിനെതിരായ രൂക്ഷവിമർശനങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടിക്കാലം മുതൽ സൈനിക സേവനത്തിന്റെ അവസാന നാളുകൾ വരെയുള്ള നരവനെയുടെ അനുഭവങ്ങളാണ് ഈ ആത്മകഥയിലുള്ളത്.