ബജറ്റിന് മുമ്പൊരു വിലക്കയറ്റം, വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി


1, February, 2026
Updated on 1, February, 2026 16


കൊച്ചി: ബജറ്റ് അവതരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 49 രൂപയാണ് വർദ്ധിപ്പിച്ചത്. ഏറ്റവും പുതിയ എൽപിജി നിരക്കുകൾ ഇന്ന്, ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.


വില വർദ്ധിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില പഴയ വിലയായ 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, മറ്റ് ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങിയ മേഖലകൾക്ക് വിലക്കയറ്റം തിരിച്ചടിയായി. വില വർദ്ധനവ് വന്നതോടെ ഹോട്ടൽ ഭക്ഷണങ്ങളുടെ വില കൂടാനും, ചെറിയ ഭക്ഷ്യ സംരംഭങ്ങൾ അധിക ചെലവ് ഉപഭോക്താക്കളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് വ്യാപാര സംഘടനകൾ പറയുന്നു.


ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ, ഇറക്കുമതി ചെലവ്, രൂപയുടെ വിനിമയ നിരക്ക് തുടങ്ങിയവ കണക്കിലെടുത്താണ് എണ്ണക്കമ്പനികൾ വാണിജ്യ എൽപിജി വിലയിൽ പരിഷ്കരണം നടത്തുന്നത്. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക പാചക വാതക സിലിണ്ടറിന്റെ വില കൂട്ടാത്തത് സാധാരണ ഉപഭോക്താക്കൾ‌ക്ക് വലിയ ആശ്വാസമാണ്.


ALSO READ: കറണ്ട്‌ ബില്‍ ഈ മാസം കുറയും; ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കി


2026-ൽ തുടർച്ചയായ രണ്ടാം തവണയാണ് എൽപിജി നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. ജനുവരി ഒന്നിന് വാണിജ്യ സിലിണ്ടറുകൾക്ക് 111 രൂപ കൂട്ടിയിരുന്നു. കഴിഞ്ഞ വർഷത്തെ ബജറ്റിൽ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 6.50 പൈസയുടെ നേരിയ കുറവ് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്നും സമാനരീതിയിൽ വില കുറവ് പ്രതീക്ഷിച്ചിരുന്നവർക്ക് ബജറ്റ് പ്രഖ്യാപനങ്ങൾക്ക് മിനിറ്റുകൾക്ക് മുമ്പുള്ള ഈ വില വർദ്ധനവ് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.




Feedback and suggestions