26, January, 2026
Updated on 26, January, 2026 6
വ്യാപാര തർക്കങ്ങളും നയപരമായ വ്യത്യാസങ്ങളും നിലനിൽക്കുന്നതിനിടയിലും ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും ചരിത്രപരമായ ബന്ധത്താൽ ബന്ധിക്കപ്പെട്ട പങ്കാളികളാണെന്ന് ട്രംപ് വിശേഷിപ്പിച്ചു.
ന്യൂഡൽഹിയിലെ അമേരിക്കൻ എംബസി പങ്കുവെച്ച സന്ദേശത്തിലാണ് ട്രംപ് തൻറെ ആശംസകൾ അറിയിച്ചത്. "അമേരിക്കയിലെ ജനങ്ങളുടെ പേരിൽ, 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയിലെ സർക്കാരിനും ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ലോകത്തിലെ ഏറ്റവും പഴയതും വലുതുമായ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ അമേരിക്കയും ഇന്ത്യയും ചരിത്രപരമായ ഒരു ബന്ധം പങ്കിടുന്നു". ട്രംപ് പറഞ്ഞു.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ആശംസകൾ നേർന്നു. പ്രതിരോധം, ഊർജം, നിർണായക ധാതുക്കൾ, പുതിയ സാങ്കേതികവിദ്യകൾ എന്നിവയിലുള്ള സഹകരണവും ക്വാഡ് വഴിയുള്ള ഇടപെടലുകളും ഇരു രാജ്യങ്ങൾക്കും ഇന്തോ-പസഫിക് മേഖലയ്ക്കും ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിലും പൊതുവായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ കർത്തവ്യ പഥിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ പങ്കെടുത്തു. "ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാശംസകൾ. ഇന്ത്യയുടെ ഭരണഘടനയുടെയും ജനാധിപത്യ ചൈതന്യത്തിന്റെയും ആഘോഷമായ റിപ്പബ്ലിക് ദിന പരേഡിൽ ആദ്യമായി പങ്കെടുക്കാൻ കഴിഞ്ഞതിൽ ബഹുമതി തോന്നുന്നു," ഗോർ പറഞ്ഞു. ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് ബന്ധങ്ങളിൽ വലിയ ഇടിവുണ്ടായ പശ്ചാത്തലത്തിലാണ് റിപ്പബ്ലിക് ദിന ആശംസകൾ വരുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 25 ശതമാനം ശിക്ഷാ ലെവിയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഒരു നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിന് അന്തിമരൂപം നൽകുന്നതിനായി കഴിഞ്ഞ വർഷം ഇരുപക്ഷവും നിരവധി റൗണ്ട് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇന്ത്യയുടെ കാർഷിക-ക്ഷീര മേഖലകളിലേക്ക് കൂടുതൽ പ്രവേശനം നൽകണമെന്ന വാഷിംഗ്ടണിന്റെ ആവശ്യം മൂലം ചർച്ചകൾ മുടങ്ങുകയായിരുന്നു.വ്യാപാര തർക്കങ്ങൾക്ക് പുറമേ, കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചുവെന്ന ട്രംപിന്റെ അവകാശവാദവും വൈദഗ്ധ്യമുള്ള ഇന്ത്യൻ തൊഴിലാളികളെ ബാധിക്കുന്ന അമേരിക്കയുടെ പരിഷ്കരിച്ച കുടിയേറ്റ നയങ്ങളും ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്.