ജോര്‍ജിയയില്‍ ഇന്ത്യന്‍ വംശജന്‍ ഭാര്യ ഉള്‍പ്പെടെ നാലുപേരെ വെടിവെച്ചുകൊലപ്പെടുത്തി


24, January, 2026
Updated on 24, January, 2026 5


ജോര്‍ജിയ: യുഎസിലെ ജോര്‍ജിയയില്‍ ഇന്ത്യന്‍ വംശജന്‍ ഭാര്യയേയും മൂന്നു ബന്ധുക്കളെയും വടിവെച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. 51-കാരനായ വിജയ് കുമാര്‍ ആണ് കൊലപാതകം നടത്തിയത്. കുടുംബതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നു ഗ്വിനെറ്റ് കൗണ്ടി പോലീസ് സ്ഥിരീകരിച്ചു.


വിജയ് കുമാറിന്റെ ഭാര്യ മീമു ഡോഗ്ര (43), ബന്ധുക്കളായ ഹരീഷ് ചന്ദര്‍ (38), നിധി ചന്ദര്‍ (37), ഗൗരവ് കുമാര്‍ (33) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹരീഷ് ചന്ദറിന്റെയും നിധി ചന്ദറിന്റെയും ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു വെടിവെപ്പ് നടന്നത്. നാല് പേരുടെയും മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ വീടിനുള്ളില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്.


വെടിവെപ്പ് നടക്കുമ്പോള്‍ വിജയ് കുമാറിന്റെ 12 വയസ്സുള്ള മകനുള്‍പ്പെടെ മൂന്നു കുട്ടികള്‍ വീട്ടിലുണ്ടായിരുന്നു. ഇവര്‍ ഭയന്ന് ഒരു അലമാരയില്‍ ഒളിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടത്. വിജയ് കുമാറിന്റെ മകനാണ് 911 എന്ന നമ്പറില്‍ പോലീസിനെ വിളിച്ച് വിവരങ്ങള്‍ നല്‍കിയത്


അറ്റ്‌ലാന്റയിലെ വീട്ടില്‍ വെച്ച് വിജയ് കുമാറും ഭാര്യ മീമു ഡോഗ്രയും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് വെടിവെയ്പിലേക്ക് കലാശിച്ചത്. തുടര്‍ന്ന് ഇവര്‍ മകനെയും കൂട്ടി ലോറന്‍സ് വില്ലിലെ ബ്രൂക്ക് ഐവി കോര്‍ട്ടിലുള്ള ബന്ധുക്കളുടെ വീട്ടിലെത്തി. ഇവിടെ വെച്ച് തര്‍ക്കം രൂക്ഷമാകുകയും വിജയ് കുമാര്‍ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് എല്ലാവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. കൊലപാതകത്തിനു ശേഷം രക്ഷപെട്ട പ്രതിയെ വനമേഖലയില്‍ നിന്നും പോലീസ് പിടികൂടി .






Feedback and suggestions