രാജ്യത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വേദനസംഹാരിയും പനി മരുന്നുമായ നിമെസുലൈഡിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. 100 മില്ലിഗ്രാമിൽ കൂടുതൽ അളവിലുള്ള നിമെസുലൈഡ് ഓറൽ ടാബ്ലെറ്റുകൾക്കും സിറപ്പുകൾക്കുമാണ് നിരോധനം. ഇതോടൊപ്പം, ചുമയ്ക്കുള്ള സിറപ്പുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കുന്നതിനും മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി.
പൊതുജനതാൽപ്പര്യം മുൻനിർത്തി നിമെസുലൈഡിന്റെ ഉൽപ്പാദനവും വിതരണവും വിപണനവും കേന്ദ്ര സർക്കാർ വിലക്കി. നിമെസുലൈഡ് ഉപയോഗം കരളിലെ വിഷാംശത്തിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ശുപാർശ പ്രകാരമാണ് ഈ തീരുമാനം.
നിമെസുലൈഡ് 100 മില്ലിഗ്രാമിന് മുകളിലുള്ള 'ഇമ്മീഡിയറ്റ് റിലീസ്' ഫോർമുലേഷനുകൾക്കാണ് നിരോധനം.ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഗർഭം ധരിക്കാൻ തയ്യാറെടുക്കുന്നവർ എന്നിവർ ഈ മരുന്ന് ഉപയോഗിക്കരുത്. കൂടാതെ, വൃക്ക, കരൾ രോഗങ്ങളുള്ളവർക്കും ഈ മരുന്ന് നൽകാൻ പാടില്ലായെന്ന് നേരത്തെ തന്നെ നിർദേശമുണ്ടായിരുന്നു.
മറ്റ് മരുന്നുകൾ ഫലിക്കാത്ത സാഹചര്യത്തിൽ മാത്രം ഉപയോഗിക്കേണ്ട 'സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ്' ആയി മാത്രമേ നിമെസുലൈഡിനെ പരിഗണിക്കാവൂ എന്നും ഐസിഎംആർ നിർദ്ദേശിച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഈ മരുന്ന് നേരത്തെ തന്നെ നിരോധിച്ചതാണ്. ഇതിനുപുറമേ, ചുമ സിറപ്പുകളെ കുറിപ്പടിയില്ലാതെ വിൽക്കാവുന്ന മരുന്നുകളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ആരോഗ്യ മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.