ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്‌തു


21, November, 2025
Updated on 21, November, 2025 22


ബീഹാർ (Bihar) മുഖ്യമന്ത്രിയായി നിതീഷ് കുമാർ (Nitish Kumar) സത്യപ്രതിജ്ഞ ചെയ്‌തു. ജനതാദൾ (യുണൈറ്റഡ്) മേധാവി നിതീഷ് കുമാർ പത്താമത്തെ തവണയാണ് പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിയിൽ ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്എൻഡിഎ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നിതീഷ് കുമാർ ബീഹാറിൽ അടുത്ത സർക്കാർ രൂപീകരിക്കാൻ രംഗത്തുവന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ധർമ്മേന്ദ്ര പ്രധാൻ, ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഗാന്ധി മൈതാനി ആതിഥേയത്വം വഹിക്കുന്നത് ഇത് നാലാം തവണയാണ്. സംസ്ഥാന ചരിത്രത്തിലെ പ്രധാന രാഷ്ട്രീയ സംഭവങ്ങളുമായി അടുത്ത ബന്ധമുള്ള വേദിയാണിത്. ലക്ഷക്കണക്കിന് അനുയായികൾ ഒത്തുകൂടിയ പരിപാടിയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജീകരിച്ചിരുന്നു.2025 ലെ ബീഹാർ തെരഞ്ഞെടുപ്പിൽ ജെഡിയുവും ബിജെപിയും നേതൃത്വം നൽകുന്ന എൻഡിഎ വൻ ഭൂരിപക്ഷം നേടി, 243 നിയമസഭാ സീറ്റുകളിൽ 202 എണ്ണം നേടി. ബിജെപി 89 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ജെഡിയു 85 സീറ്റുകൾ നേടി, ലോക് ജനശക്തി പാർട്ടി (രാം വിലാസ്) 19 സീറ്റുകളും, ഹിന്ദുസ്ഥാനി അവാം മോർച്ച (മതേതര) അഞ്ച് സീറ്റും, രാഷ്ട്രീയ ലോക് മോർച്ച നാല് സീറ്റുകളും സ്വന്തമാക്കി.



1985ൽ ബീഹാർ നിയമസഭയിലേക്ക് നിതീഷ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു. 1989ൽ പ്രതിപക്ഷ നേതാവാകാൻ ലാലു പ്രസാദിനെ പിന്തുണച്ചു. ലാലുവുമായുള്ള ബന്ധം വേർപെടുത്തി 1994ൽ ജനതാദൾ (ജോർജ്ജ്) പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകി. സമതാ പാർട്ടി രൂപീകരിച്ചു.

1996ൽ ബിജെപിയുമായി സഖ്യം ചേർന്ന നിതീഷ്, 1998–2004 കാലഘട്ടത്തിൽ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാരിൽ പ്രധാന മന്ത്രിസ്ഥാനങ്ങൾ വഹിക്കുന്നു.

2000ൽ ആദ്യമായി മുഖ്യമന്ത്രിയായ നിതീഷ്, ഏഴ് ദിവസത്തിനുള്ളിൽ രാജിവച്ചു. 2003ൽ സമതാ പാർട്ടി ജനതാദൾ യുണൈറ്റഡിൽ ലയിച്ചു.


ബിജെപി പിന്തുണയോടെ 2005ൽ നിതീഷ് മുഖ്യമന്ത്രിയായി തിരിച്ചെത്തി, ലാലുവിന്റെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ചു.

2010ൽ വീണ്ടും വിജയിച്ച്‌ ബീഹാർ മുഖ്യമന്ത്രിയായി തുടർന്നു.

2013ൽ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച്‌, ലാലു പ്രസാദും കോൺഗ്രസുമായി 2015ൽ മഹാഗത്ബന്ധൻ രൂപീകരിക്കുന്നു. വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നു.

എൻ‌ഡി‌എയിലേക്ക് മടങ്ങിയ നിതീഷ്, 2017ൽ ആറാം തവണയും മുഖ്യമന്ത്രിയായി.

2020ൽ എൻഡിഎ വീണ്ടും അധികാരത്തിലേക്ക്. ജെഡിയു തിരിച്ചടി നേരിട്ടപ്പോഴും നിതീഷ് അപ്പോഴും മുഖ്യമന്ത്രിയായി നിലനിന്നു.

2022ൽ ബിജെപിയുമായി ബന്ധം വേർപെടുത്തി, മഹാഗത്ബന്ധനിൽ വീണ്ടും ചേർന്നു. മഹാഗത്ബന്ധൻ വിട്ട്, 2024ൽ എൻഡിഎയിൽ തിരിച്ചെത്തിയ നിതീഷ്, വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.




Feedback and suggestions