Amoebic Meningoencephalitis Reported
24, August, 2025
Updated on 24, August, 2025 44
![]() |
മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം കൃത്യമായി മനസിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.
കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ആറു പേരും വയനാട്ടിലെ ഒരാളുമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ളത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തിൻറെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല. ഉറവിടം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.
പനി ബാധിച്ച് മരണം
തിരുവനന്തപുരം ബാലരാമപുരത്ത് ഒരാൾ പനി ബാധിച്ചു മരിച്ചു. തലയൽ സ്വദേശി എസ്.എ.അനിൽ കുമാർ ആണ് മരിച്ചത്. മസ്‌തിഷ്‌ക ജ്വരം ബാധിച്ചാണോ മരണം എന്ന് സംശയമുണ്ട്. മരിച്ചയാളുടെ വീട്ടിലും വീടിനു സമീപത്തെ ജലാശയങ്ങളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി.12 ദിവസമായി പനി ബാധിച്ചതിനെ തുടര്‍ന്ന് ഇദേഹം ചികിത്സയിലായിരുന്നത്.
ആദ്യം വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഏഴ് ദിവസം ഐസിയുവിലും തുടര്‍ന്ന് വെന്റിലേറ്ററിലേക്കും മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇന്നലെയാണ് അനില്‍ കുമാറിന്റെ മരണം സംഭവിച്ചത്. പനി ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചാണോ മരണം എന്ന് ആരോഗ്യ വകുപ്പ് സംശയം പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് അനില്‍ കുമാറിന്റെ വീടിന് പരിസരത്തെ ജലാശയങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. എന്നാല്‍ അനില്‍ കുമാര്‍ ജലാശയങ്ങളില്‍ ഇറങ്ങി കുളിച്ചിട്ടില്ലെന്ന വിശദീകരണമാണ് കുടുംബം നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.