6, August, 2026
Updated on 6, August, 2026 2
ചെന്നൈ: മഴയ്ക്ക് പുറമേ പ്രളയത്തിൽ വലയുന്ന കേരളത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി തമിഴ്നാട്ടിലെ ടിവികെ സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനവും. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. ധനമന്ത്രി എൻ. മരിയ വിൽസൺ ആണ് ബജറ്റ് പ്രസംഗത്തിൽ ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നാണ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞിരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് അപകട ഭീഷണി ഉയർത്തുന്നു എന്ന് കേരളം നിരന്തരം ആശങ്ക അറിയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം എത്തിയിരിക്കുന്നത്.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തണം എന്നതായിരുന്നു തമിഴ്നാടിന്റെ എക്കാലത്തെയും നിലപാട്. എന്നാൽ ഇത് വൻ അപകടം സൃഷ്ടിക്കുമെന്നാണ് കേരളം വിശ്വസിക്കുന്നത്. ജലനിരപ്പ് സംബന്ധിച്ച കേസ് കോടതിയിലെത്തുകയും അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്താനുള്ള അനുമതി സുപ്രീം കോടതി തമിഴ്നാടിന് നൽകുകയും ചെയ്തിരുന്നു.കേരളം ശക്തമായി ഉന്നയിച്ച ആശങ്കയുടെ അടിസ്ഥാനത്തിൽ ജലനിരപ്പ് 136 അടി എന്നതിൽ ഏറെക്കുറെ ധാരണയായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന തമിഴ്നാട്ടിലെ പുതിയ വിജയ് സർക്കാരിന്റെ നിലപാട് കേരളത്തിന് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. നേരത്തെ വിജയ് സർക്കാർ അധികാരമേറ്റ ശേഷം ആദ്യ നടന്ന നിയമസഭാ സമ്മേളനത്തിലും മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് എതിരായ നിലപാട് വ്യക്തമാക്കിയിരുന്നു.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ അനുവദിക്കില്ലെന്നും അതിനായുള്ള കേരളത്തിന്റെ എല്ലാ ശ്രമങ്ങളെയും തടയുമെന്നും വിജയ് സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആദ്യ ബജറ്റ് പ്രസംഗത്തിലും മുല്ലപ്പെരിയാർ കടന്നുവന്നിരിക്കുന്നത്.
ജലസുരക്ഷ ശക്തമാക്കുന്നതിനും കർഷക ക്ഷേമം ഉറപ്പാക്കുന്നതിനുമായി, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂർത്തീകരണം എന്നിവയ്ക്കായി സർക്കാർ പരിശ്രമിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ പറയുന്നുണ്ട്. അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കുമെന്നും കാവേരി നദിയിൽ നിന്ന് അർഹതപ്പെട്ട ജലം തമിഴ്നാട് നേടിയെടുക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി.
ഇതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതടക്കമുള്ള നടപടികളിലേക്ക് അധികം വൈകാതെ തമിഴ്നാട് സർക്കാർ കടന്നേക്കുമെന്ന ആശങ്ക കേരളത്തിന് ഉണ്ടായിട്ടുണ്ട്. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ ഭരിച്ചപ്പോൾ തമിഴ്നാട് സർക്കാരിന്റെ ഭാഗത്തുനിന്ന് മുല്ലപ്പെരിയാർ വിഷയത്തിൽ കാര്യമായ വെല്ലുവിളികൾ ഉയർന്നുവന്നിരുന്നില്ല. കേരളത്തിലെ എൽഡിഎഫ് സർക്കാരുമായി ഡിഎംകെ സർക്കാരിന് ഉണ്ടായിരുന്ന മികച്ച ബന്ധം തർക്കങ്ങൾ ഒഴിവാക്കുന്നതിന് അന്ന് സാഹചര്യം ഒരുക്കിയിരുന്നു.
നിലവിൽ കാവേരി വിഷയത്തിൽ തമിഴ്നാട്ടിൽ സർക്കാരിനെതിരേ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തുന്നുണ്ട്. കർണാടകയിൽ നിന്ന് തമിഴ്നാടിന് അർഹതപ്പെട്ട ജലം നേടിയെടുക്കുന്നതിൽ വിജയ് സർക്കാർ പരാജയമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ ആരോപണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മുല്ലപ്പെരിയാർ അടക്കമുള്ള ജല വിഷയങ്ങളിൽ ബജറ്റിൽ പരാമർശങ്ങൾ കടന്നുവന്നത്.