യുഎസില്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ വിവിധ സ്ഥലങ്ങളില്‍ വെടിവെയ്പില്‍ ഉള്‍പ്പെടെ ആറു മരണം


6, July, 2026
Updated on 6, July, 2026 2


വാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്വാതന്ത്ര്യദി നാഘോഷ ദിവസം വിവിധ സ്ഥലങ്ങളിലുണ്ടായ വെടിവെയ്പിലും പടക്കം പൊട്ടിയുണ്ടായ സ്‌ഫോടനങ്ങളിലും ആറു മരണം.നിരവധി പേര്‍ക്ക് പരിക്കേറ്റു. കാലിഫോര്‍ണിയ മുതല്‍ ന്യൂയോര്‍ക്ക് വരെ നടന്ന അമേരിക്കയുടെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ പല സ്ഥലങ്ങളിലും ദുരന്തമായി മാറി.വെടിവയ്പ്പുകളും നിയന്ത്രണം വിട്ട പടക്കസ്‌ഫോ ടനങ്ങളും ആഘോഷങ്ങളുടെ നിറം കെടുത്തി.

ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലുള്ള കോണി ഐലന്‍ഡ് പ്രദേശത്ത് ശനിയാഴ്ച അര്‍ധരാ ത്രിയോടെ കുടുംബസംഗമത്തിനിടെ നടന്ന ബാര്‍ബിക്യൂ ആഘോഷത്തിനിടെയാണ് മുഖം കറുത്ത സ്‌കീ മാസ്‌ക് ധരിച്ച അജ്ഞാതന്‍ വെടിയുതിര്‍ത്തത്. നാല് കുട്ടികളുള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏഴുപേരുടെ നില തൃപ്തികരമാണെങ്കിലും നെഞ്ചില്‍ വെടിയേറ്റ 21-കാരിയുടെ നില അതീവ ഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് സിറ്റി പൊലീസ് അറിയിച്ചു. സംഭവശേഷം പ്രതി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.ഫ്‌ലോറിഡയിലെ പെന്‍സക്കോള നഗരമധ്യത്തിലും ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വെടിവയ്പ്പുണ്ടായി. 19-കാരന്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.ഇന്ത്യാന സംസ്ഥാനത്തെ ഫോര്‍ട്ട് വെയിനില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയും വെടിവയ്പ്പുണ്ടായി. ഒലിവര്‍ സ്ട്രീറ്റിലെ 2200-ാം ബ്ലോക്കിലെത്തിയ പൊലീസ് ഒരു സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. വെടിയേറ്റ എട്ടു മുതിര്‍ന്നവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.ഇന്ത്യാനയിലെ ഗാരി നഗരത്തിലും ഞായറാഴ്ച പുലര്‍ച്ചെ രണ്ട് വ്യത്യസ്ത വെടിവയ്പ്പ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒന്നില്‍ 10 വയസ്സുകാരന്‍ കൊല്ലപ്പെട്ടു.ആദ്യ സംഭവം രാത്രി 12.34-ഓടെ 19-ാം അവന്യൂഹാന്‍ലി സ്ട്രീറ്റ് പരിസരത്തായിരുന്നു. വെടിയേറ്റ ആറുപേര്‍ സ്വയം ആശുപത്രിയിലെത്തി ചികിത്സ തേടിയതായി പൊലീസ് അറിയിച്ചു.തൊട്ടുപിന്നാലെ രാത്രി 12.49-ന് ചേസ് സ്ട്രീറ്റിലെ 200-ാം ബ്ലോക്കില്‍ വീണ്ടും വെടിവയ്പ്പുണ്ടായി. ഈ സംഭവത്തില്‍ വെടിയേറ്റ 10 വയസ്സുകാരനും അന്‍പതുകാരനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . പിന്നീട് കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. 50-കാരന്റെ നില ഗുരുതരമായി തുടരുകയാണ്.കാലിഫോര്‍ണിയയിലെ കോംപ്ടണില്‍ ശനിയാഴ്ച രാത്രി 11.30-ഓടെ വെസ്റ്റ് ലോറല്‍ സ്ട്രീറ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ ഒരു സ്ത്രീയും ഒരു പുരുഷനും കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളായ പുരുഷന്റെ നില ഗുരുതരമാണ്.ഒഹായോയിലെ ഡെയ്റ്റണില്‍ ഒറിഗണ്‍ ഡിസ്ട്രിക്ടില്‍ നടന്ന വെടിവയ്പ്പില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. വ്യാപാര സ്ഥാപനങ്ങളും ബാറുകളും അടച്ചതിനും സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഡ്യൂട്ടി അവസാനിപ്പിച്ചതിനും ശേഷമാണ് സംഭവം നടന്നതെന്ന് ഒറിഗണ്‍ ഡിസ്ട്രിക്ട് ബിസിനസ് അസോസിയേഷന്‍ പ്രസിഡന്റ് ആശാ പാര്‍സണ്‍ അറിയിച്ചു.ഒഹായോയിലെ കാന്റണില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന 46-കാരിക്ക് വെടിയേറ്റ സംഭവവും ആഘോഷരാവിനെ ദുരന്തമാക്കി. വെള്ളിയാഴ്ച രാത്രി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചിലര്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതിനിടെയാണ് സ്ത്രീയുടെ പുറത്ത് വെടിയേറ്റത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് 24-കാരനായ ഡാരിയസ് ജെ. ലീഷ്മാനെ അറസ്റ്റ് ചെയ്തു. ഗുരുതരമായ ആക്രമണത്തിനും താമസസ്ഥലത്തേക്ക് അശ്രദ്ധമായി വെടിയുതിര്‍ത്തതിനുമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.മിസൗറിയിലെ സെന്റ് ലൂയിസില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെ ലിന്റണ്‍ അവന്യൂവിലെ 2100-ാം ബ്ലോക്കില്‍ നടന്ന വെടിവയ്പ്പില്‍ 17-കാരന്‍ കൊല്ലപ്പെട്ടു. വെടിയേറ്റ 16 വയസ്സുള്ള മറ്റ് രണ്ട് ആണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാലിഫോര്‍ണിയയിലെ ചീനോയില്‍ പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി 8.30-ഓടെ ഡി സ്ട്രീറ്റിലെ 5600-ാം ബ്ലോക്കില്‍ വാഹനത്തിന് തീപിടിച്ചെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ്, വലിയ തോതില്‍ പടക്കങ്ങള്‍ ഒരുമിച്ച് കത്തിച്ചതാണ് സ്‌ഫോടനത്തിന് കാരണമാ യതെന്ന് കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ മൂന്ന് മുതിര്‍ന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇരുപതുകളുടെ പ്രായത്തിലുള്ള ഒരു യുവതി പിന്നീട് മരണത്തിന് കീഴടങ്ങി.




Feedback and suggestions