അമേരിക്കൻ ജനാധിപത്യം കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ വലിയ തോതിലുള്ള ഭീഷണിയെ നേരിടുകയാണെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്


6, July, 2026
Updated on 6, July, 2026 1


അമേരിക്കൻ ജനാധിപത്യം കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ വലിയ തോതിലുള്ള ഭീഷണിയെ നേരിടുകയാണെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തിന്റെ ഇരുനൂറ്റി അൻപതാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് വാഷിങ്ടണിലെ നാഷണൽ മാളിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. കമ്മ്യൂണിസമെന്ന പ്രതിഭാസത്തെ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് ഇല്ലാതാക്കണമെന്നും, ശരീരത്തിലെ കാൻസർ ബാധയെ ശസ്ത്രക്രിയയിലൂടെ തുടച്ചുനീക്കുന്നതുപോലെ അതിവേഗത്തിലുള്ള നടപടികളാണ് ഇതിനായി സ്വീകരിക്കേണ്ടതെന്നും ട്രംപ് ഓർമ്മിപ്പിച്ചു.


ദേശീയ പൈതൃകത്തെയും അമേരിക്കൻ ചരിത്രത്തിലെ നിർണായക നേട്ടങ്ങളെയും വാഴ്ത്തിക്കൊണ്ടുള്ളതായിരുന്നു ട്രംപിന്റെ പ്രസംഗം. റൈറ്റ് സഹോദരന്മാരുടെ വ്യോമയാന ചരിത്രം, ചന്ദ്രനിലേക്കുള്ള ദൗത്യങ്ങൾ, വിവിധ യുദ്ധങ്ങളിലെ വിജയങ്ങൾ, അമേരിക്കൻ ഭരണഘടനയുടെ കരുത്ത് എന്നിവ അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു. ഒപ്പം തന്റെ മുൻ ഭരണകാലത്തെ നേട്ടങ്ങളും, ഇറാന്റെ സൈനിക സ്വാധീനം തകർത്തതും ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചു. രാജ്യത്തെ തിരഞ്ഞെടുപ്പ് രീതികളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തണമെന്നും, വോട്ടർ രജിസ്ട്രേഷന് പൗരത്വ രേഖകൾ നിർബന്ധമാക്കാനും തപാൽ വോട്ടുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താനുമുള്ള പുതിയ നിയമ നിർമാണത്തിന് കോൺഗ്രസ് മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണയായി എതിർപക്ഷത്തുള്ള ഡെമോക്രാറ്റിക് നേതാക്കളെ കമ്മ്യൂണിസ്റ്റുകൾ എന്ന് വിളിച്ച് ആക്ഷേപിക്കാറുള്ള ട്രംപ്, ഇത്തവണ ആരുടെയും പേരെടുത്ത് പറയാൻ തയ്യാറായില്ല എന്നതും ശ്രദ്ധേയമായി.


ഒരു തിരഞ്ഞെടുപ്പ് റാലിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തിയതിലൂടെ ഔദ്യോഗിക പദവിയെ രാഷ്ട്രീയ പ്രചാരണത്തിനായി ട്രംപ് ദുരുപയോഗം ചെയ്തുവെന്ന കടുത്ത വിമർശനവും ഉയരുന്നുണ്ട്. യുഎസ് ചരിത്രത്തിൽ സാധാരണയായി പ്രസിഡന്റുമാർ ജൂലൈ നാലിന്റെ സ്വാതന്ത്ര്യദിന ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തു സംസാരിക്കാറില്ല. 1951-ന് ശേഷം ട്രംപ് ഒഴികെയുള്ള മറ്റൊരു പ്രസിഡന്റും നാഷണൽ മാളിലെ ഈ പരിപാടിയെ അഭിസംബോധന ചെയ്തിട്ടില്ല. മുൻപ് 2019-ൽ തന്റെ ആദ്യ ഭരണകാലത്തും ട്രംപ് സമാനമായ രീതിയിൽ ഇവിടെ പ്രസംഗിച്ചിരുന്നു. ചടങ്ങ് പൂർണ്ണമായും രാഷ്ട്രീയവൽക്കരിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന ഒട്ടേറെ സംസ്ഥാനങ്ങൾ പരിപാടി ബഹിഷ്കരിക്കുകയും, പ്രമുഖ കലാകാരന്മാർ അടക്കമുള്ളവർ ചടങ്ങുകളിൽ നിന്ന് പിന്മാറുകയും ചെയ്തു.




Feedback and suggestions