Air India Plane Crash
15, June, 2025
Updated on 15, June, 2025 26
![]() |
Air India Plane Crash: എയർ ഇന്ത്യ വിമാന ദുരന്തത്തിൽ അന്വേഷണം തുടരുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ദുരന്തത്തെക്കുറിച്ച് ഒന്നിലധികം ഏജൻസികളും ഉന്നതതല പാനലുകളും വിപുലമായ അന്വേഷണം നടത്തുന്നുണ്ട്. ബ്ലാക്ക് ബോക്സ് ഡാറ്റ പരിശോധിക്കുകയാണെന്നും സംഭവത്തെ മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
'വിമാന ദുരന്തത്തെ മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എഎഐബി വഴി നടക്കുന്ന സാങ്കേതിക അന്വേഷണ സംഘത്തിൽ നിന്നുള്ള ഒരു അപ്‌ഡേറ്റ് ഇന്നലെ വൈകുന്നേരം 5 മണിയോടെ അപകട സ്ഥലത്ത് നിന്ന് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തതാണ്. എഎഐബി അന്വേഷണങ്ങളുടെ ഫലങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്' മന്ത്രി പറഞ്ഞു.
അഹമ്മദാബാദിലെ സർദാര്‍ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് പോകാനായി പറന്നുയർന്ന AI 171 വിമാനമാണ് തകർന്നു വീണത്. 254 പേരുണ്ടായിരുന്ന വിമാനത്തിൽ ഒരാളൊഴികെ മറ്റെല്ലാവരും മരണത്തിന് കീഴടങ്ങി. അപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെടുന്നു.
242 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരായിരുന്നു. 53 പേർ ബ്രിട്ടീഷ് പൗരന്മാരും. 1 കനേഡിയൻ പൗരനും 7 പേർ പോർച്ചുഗീസ് പൗരന്മാരുമായിരുന്നു. ഈ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂവും ആണുണ്ടായിരുന്നത്. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്നാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. വിമാനാപകടത്തെ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായകമാണ് ബ്ലാക്ക് ബോക്‌സിന്റെ കണ്ടെത്തല്‍.