3, March, 2026
Updated on 3, March, 2026 5
ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യൻ ചരക്കുനീക്കം അതീവ പ്രതിസന്ധിയിലായി. ഏകദേശം 10,000 കോടി രൂപ വിലമതിക്കുന്ന ഉത്പന്നങ്ങളുമായി പോയ 27 ഇന്ത്യൻ കപ്പലുകളാണ് നിലവിൽ നടുക്കടലിൽ കുടുങ്ങിക്കിടക്കുന്നത്. ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇറാൻ ഔദ്യോഗികമായി പാത അടച്ചതായും ഇതിനോടകം ആറ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഈ അടിയന്തര സാഹചര്യം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഉടനടി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്‌സ് അസോസിയേഷൻ (ഐഎൻഎസ്എ) കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന് കത്തയച്ചു. ഒരു ഇന്ത്യൻ കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായെന്നും തലനാരിഴയ്ക്കാണ് കപ്പൽ രക്ഷപ്പെട്ടതെന്നും അസോസിയേഷൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇറാൻ, ഇസ്രയേൽ അധികൃതരുമായി നയതന്ത്ര ചർച്ചകൾ നടത്തണമെന്നാണ് കപ്പലുടമകളുടെ പ്രധാന ആവശ്യം. പ്രധാനപ്പെട്ട ഊർജ്ജ ചരക്കുകൾ കയറ്റാനായി ചില ഇന്ത്യൻ കപ്പലുകൾ ഹോർമുസിന് തെക്ക് കാത്തുനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയായതിനാൽ ഇറാന്റെ ഈ നീക്കം ആഗോള ഊർജ്ജ വിപണിയെ അസ്ഥിരപ്പെടുത്തിയേക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറക്കുമതി ചെയ്യുന്ന ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ (എൽപിജി) ഏതാണ്ട് 85 ശതമാനവും ഈ പാതയിലൂടെയാണ് വരുന്നത്. അതിനാൽ തന്നെ ഹോർമുസ് കടലിടുക്കിലെ തടസ്സം ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെയും സാമ്പത്തിക ഭദ്രതയെയും വരും ദിവസങ്ങളിൽ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.