5, July, 2026
Updated on 5, July, 2026 5
റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ സംഭരണ കേന്ദ്രങ്ങളിലൊന്നിന് നേരെ യുക്രെയ്ൻ ശക്തമായ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. സെന്റ് പീറ്റേഴ്സ്ബർഗിലെ കൂറ്റൻ ഓയിൽ ടെർമിനലിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സിനെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണം നടത്തിയതെന്നും എണ്ണ നിലയത്തിന് പുറമെ അവരുടെ നേവൽ ബേസിന് നേരെയും ആക്രമണം നടത്തിയിട്ടുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി അവകാശപ്പെട്ടു. പ്രതി
വർഷം 12.5 മില്യൺ ടൺ പെട്രോളിയം ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന, റഷ്യയുടെ തന്ത്രപ്രധാനമായ എണ്ണ സംഭരണ കേന്ദ്രമാണ് തങ്ങൾ തകർത്തതെന്നാണ് യുക്രെയ്ൻ സൈന്യത്തിന്റെ വാദം. അതേസമയം, ഓയിൽ ടെർമിനലിന് നേരെ ആക്രമണം നടന്നതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രെയ്ന്റെ ഈ നീക്കത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും റഷ്യ വ്യക്തമാക്കിക്കഴിഞ്ഞു.
എന്നാൽ ആക്രമണങ്ങളിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് യുക്രെയ്ന്റെ 72 ഡ്രോണുകൾ വെടിവെച്ചിട്ടതായും സെന്റ് പീറ്റേഴ്സ്ബർഗ് ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് അറിയിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകളെ ലക്ഷ്യമിട്ടുള്ള യുക്രെയ്ന്റെ ഈ പുതിയ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.