4, July, 2026
Updated on 4, July, 2026 18
യുക്രെയിനിലേക്ക് റഷ്യയുടെ കനത്ത ആക്രമണം തുടരുന്നു. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ മുപ്പതിലേറെ പേർ കൊലപ്പെട്ടു. 90 ലേറെ പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഇന്നലെ രാത്രി വടക്കൻ യുക്രൈനിലേക്ക് നടന്ന ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി അറിയിച്ചു. പോളണ്ട് ആക്രമിക്കാൻ റഷ്യ പദ്ധതിയിടുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുക്രെയ്ൻ സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചത് അനുസരിച്ച് ആക്രമണത്തിന്‍റെ പ്രധാന ലക്ഷ്യം കീവ് നഗരമായിരുന്നു. കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അതിതീവ്രമായ ആക്രമണമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ആക്രമണത്തിൽ ബഹുനില കെട്ടിടങ്ങളടക്കം തകർന്നു വീണു.റഷ്യൻ ആക്രമണത്തിൽ നഗരത്തിലെ 20ലധികം സ്ഥലങ്ങളിൽ നാശനഷ്ടമുണ്ടായി. ഇതിൽ ഭൂരിഭാഗവും സാധാരണ ജനവാസ കേന്ദ്രങ്ങളാണ്. ആംബുലൻസ് സ്റ്റേഷൻ, ഗവേഷണ സ്ഥാപനം, ഹോട്ടൽ, നിരവധി വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എന്ന് സെലൻസ്കി വ്യക്തമാക്കി.