3, July, 2026
Updated on 3, July, 2026 5
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തര കലാപങ്ങളിലും ഉലയുന്ന പാകിസ്താന് അന്താരാഷ്ട്ര തലത്തിൽ കനത്ത പ്രഹരമേൽപ്പിച്ച് മുൻ സിംഗപ്പൂർ നയതന്ത്രജ്ഞൻ ബിലഹരി കൗസികൻ. പാകിസ്താന്റെ യഥാർത്ഥ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്താനോ അല്ലെന്നും, അവിടുത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരും സൈന്യവുമാണെന്നും അദ്ദേഹം തുറന്നടിച്ചു. അമേരിക്ക-ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ കഴിഞ്ഞത് പാകിസ്താന്റെ നയതന്ത്ര വിജയമായി ചിലർ ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും, അതുകൊണ്ട് അവിടുത്തെ ജനങ്ങളുടെ വിശപ്പ് മാറില്ലെന്ന് അദ്ദേഹം പരിഹസിച്ചു. നാഷണൽ പ്രസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിൽ സംസാരിക്കവേയാണ് പാകിസ്താനെ പൂർണ്ണമായും പ്രതിക്കൂട്ടിലാക്കുന്ന കടുത്ത പരാമർശങ്ങൾ കൗസികൻ നടത്തിയത്.
പൂർണ്ണമായും തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന ഒരു പരാജയപ്പെട്ട രാജ്യമാണ് (Failed State) പാകിസ്താനെന്ന് റഷ്യയിലെയും ഫിൻലൻഡിലെയും മുൻ സിംഗപ്പൂർ അംബാസഡർ കൂടിയായ കൗസികൻ വിശേഷിപ്പിച്ചു. 'പാകിസ്താന്റെ പക്കൽ ആണവായുധങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് ലോകരാജ്യങ്ങൾ ഇപ്പോഴും അവരെ ശ്രദ്ധിക്കുന്നത്. കൈവശം ആണവായുധങ്ങൾ ഇല്ലായിരുന്നെങ്കിൽ ലോകത്ത് ആരും പാകിസ്താനെ തിരിഞ്ഞുപോലും നോക്കില്ലായിരുന്നു' എന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ഇന്ത്യയും അഫ്ഗാനിസ്താനുമായുള്ള അതിർത്തി പ്രശ്നങ്ങളാണ് പാകിസ്താന്റെ തകർച്ചയ്ക്ക് കാരണമെന്ന പാക് മാധ്യമപ്രവർത്തകന്റെ വാദത്തെ അദ്ദേഹം പൂർണ്ണമായും തള്ളി. അയൽരാജ്യങ്ങളെയും ഭൂമിശാസ്ത്രപരമായ സ്ഥാനത്തെയും കുറ്റം പറയുന്നത് സ്വന്തം പരാജയം മറച്ചുവെക്കാനുള്ള വെറും ഒഴികഴിവ് മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.