സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നീക്കം; വിപിഎൻ കമ്പനികൾക്ക് കടുത്ത സുരക്ഷാ ചട്ടക്കൂട് ഏർപ്പെടുത്താൻ കേന്ദ്രം, നിരോധനങ്ങൾ മറികടന്നുള്ള കളി നടക്കില്ല


3, July, 2026
Updated on 3, July, 2026 4



ഇന്ത്യയിൽ നിരോധിക്കപ്പെട്ട വെബ്‌സൈറ്റുകളും മൊബൈൽ ആപ്പുകളും ഉപയോഗിക്കാൻ വിപിഎൻ സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് തടയാൻ കടുത്ത ചട്ടങ്ങളുമായി കേന്ദ്രസർക്കാർ. പുതിയ നിയമപ്രകാരം ഇന്ത്യയിൽ സർവീസ് നടത്തുന്ന വിപിഎൻ കമ്പനികൾക്ക് രാജ്യത്ത് ഫിസിക്കൽ ഓഫീസുകളും പ്രത്യേക കംപ്ലയൻസ് ഓഫീസർമാരും നിർബന്ധമാക്കും. നിയമം ലംഘിക്കുന്ന കമ്പനികളുടെ പ്രാദേശിക ജീവനക്കാർക്ക് ജയിൽശിക്ഷ വരെ ലഭിക്കാവുന്ന പഴുതുകളടച്ചുള്ള നിയമത്തിനാണ് സർക്കാർ രൂപം നൽകുന്നത്.ഇന്ത്യയിൽ ഫേസ്ബുക്ക്, എക്സ് തുടങ്ങിയ വൻകിട സോഷ്യൽ മീഡിയ കമ്പനികൾക്ക് 2021-ലെ ഐടി നിയമപ്രകാരം ഏർപ്പെടുത്തിയതിന് സമാനമായ സുരക്ഷാ ചട്ടക്കൂടാണ് വിപിഎൻ സേവനദാതാക്കൾക്കും ബാധകമാക്കാൻ പോകുന്നത്. സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട്-ഇന്നുമായി സഹകരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ കമ്പനികൾ ഇന്ത്യയിൽ നിയമിക്കേണ്ടി വരും.കഴിഞ്ഞ മാസം നീറ്റ് പരീക്ഷാവിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ടെലിഗ്രാം താത്കാലികമായി നിരോധിച്ചപ്പോൾ വിപിഎൻ ഉപയോഗത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ നിന്നുള്ള തങ്ങളുടെ പുതിയ വിപിഎൻ രജിസ്ട്രേഷനുകളിൽ 120 ശതമാനത്തിലധികം വർദ്ധനവ് ഉണ്ടായതായി പ്രോട്ടോൺ വിപിഎൻ ജനറൽ മാനേജർ ഡേവിഡ് പീറ്റേഴ്സൺ വെളിപ്പെടുത്തിയിരുന്നു. സർക്കാർ നിരോധനങ്ങൾ വിപിഎൻ വഴി ആളുകൾ കൂട്ടത്തോടെ മറികടക്കുന്നത് തടയുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.നേരത്തെ 2022-ൽ ഉപയോക്താക്കളുടെ പേര്, ഇമെയിൽ, ഐപി അഡ്രസ് തുടങ്ങിയ വിവരങ്ങൾ 5 വർഷത്തേക്ക് സൂക്ഷിക്കണമെന്ന് സെർട്ട്-ഇൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ തങ്ങളുടെ 'നോ-ലോഗ്' (സ്വകാര്യതാ നയത്തിന് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രോട്ടോൺ വിപിഎൻ, എക്സ്പ്രസ് വിപിഎൻ, നോർഡ് വിപിഎൻ തുടങ്ങിയ പ്രമുഖ കമ്പനികൾ ഇന്ത്യയിലെ തങ്ങളുടെ ഫിസിക്കൽ സെർവറുകൾ പിൻവലിച്ചിരുന്നു. നിലവിൽ സിംഗപ്പൂർ പോലുള്ള വിദേശ സെർവറുകൾ വഴിയാണ് ഇവർ ഇന്ത്യയിലെ ഇന്റർനെറ്റ് ട്രാഫിക് തിരിച്ചുവിടുന്നത്. ഈ പഴുതുകൂടി അടയ്ക്കാനാണ് പുതിയ നിയമം.സാധാരണക്കാരായ ഇന്റർനെറ്റ് ഉപയോക്താക്കളെ നിരീക്ഷിക്കാനല്ല ഈ നിയമമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച് താഴെ പറയുന്ന കുറ്റകൃത്യങ്ങൾ തടയാനാണ് പ്രാധാന്യം:റാൻസംവെയർ ആക്രമണങ്ങളും സൈബർ കുറ്റകൃത്യങ്ങളും തടയുക.സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുക.ഐഡന്റിറ്റി മറച്ചുവെച്ച് രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണ ഏജൻസികളെ സഹായിക്കുക.ഇന്ത്യയിൽ വെബ്‌സൈറ്റുകൾക്കും ആപ്പുകൾക്കുമെതിരെയുള്ള ബ്ലോക്കിങ് ഓർഡറുകളിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2024-ൽ 12,000 ബ്ലോക്കിങ് ഓർഡറുകളാണ് സർക്കാർ പുറപ്പെടുവിച്ചതെങ്കിൽ 2025-ൽ അത് 24,000 ആയി കുതിച്ചുയർന്നു. ഇത്തരം കടുത്ത വിലക്കുകൾ വിപിഎൻ വഴി അനായാസം മറികടക്കുന്നത് സർക്കാരിന്റെ സുരക്ഷാ ലക്ഷ്യങ്ങളെത്തന്നെ പരാജയപ്പെടുത്തുന്നു എന്ന വിലയിരുത്തലിലാണ് പുതിയ നിയമനിർമ്മാണം.
























Feedback and suggestions